ആര്‍സിബി വിജയാഘോഷം സ്വകാര്യ പരിപാടി; 11 പേര്‍ മരിച്ച സംഭവത്തിന് ഉത്തരവാദി ആര്‍സിബി: കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ആര്‍സിബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെയും (ആര്‍സിബി) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെയും (ബിസിസിഐ) കുറ്റപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. പരിപാടിക്ക് സര്‍ക്കാറില്‍ നിന്നു അനുമതി തേടിയിട്ടില്ലെന്നും സംഘാടകര്‍ സോഷ്യല്‍ മീഡിയ വഴി 'ലോകത്തെ മുഴുവന്‍ ക്ഷണിച്ചെന്നും' സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുകളുടെ നിയമസാധുത ചോദ്യം ചെയ്ത് ആര്‍സിബിയുടെ മാര്‍ക്കറ്റിംഗ് മേധാവി നിഖില്‍ സൊസാലെ ഉള്‍പ്പെടെ നാല് വ്യക്തികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാറിന്റെ വാദം.
ആര്‍സിബി, ഡിഎന്‍എ, കെഎസ്സിഎ എന്നിവ തമ്മിലുള്ള ഒരു ത്രികക്ഷി കരാറിനെക്കുറിച്ച് നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ പരാമര്‍ശിച്ചിരുന്നെങ്കിലും, കരാര്‍ വാസ്തവത്തില്‍ ആര്‍സിബിയും ബിസിസിഐയും തമ്മിലുള്ളതാണെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. ആ കരാറിലെ നിബന്ധനകള്‍ പ്രകാരം, ഗേറ്റ് നിയന്ത്രണം, ടിക്കറ്റിംഗ്, സുരക്ഷ എന്നിവയുടെ ഉത്തരവാദിത്തങ്ങള്‍ ആര്‍സിബിക്ക് മാത്രമാണെന്ന് അഭിഭാഷകന്‍ പറഞ്ഞു.
33,000 പേരെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയന്ന സ്ഥലത്ത് ഏകദേശം 3.5 മുതല്‍ 4 ലക്ഷം വരെ ആളുകള്‍ തടിച്ചുകൂടിയതു അപകടത്തിനു കാരണമായി. പരേഡിനോ സ്റ്റേഡിയത്തിലെ ആഘോഷ ചടങ്ങിനോ ഔദ്യോഗിക അനുമതി തേടിയിട്ടില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. കുറഞ്ഞത് ഏഴ് ദിവസം മുമ്പെങ്കിലും ഘോഷയാത്രയ്ക്കും പരിപാടി ലൈസന്‍സിനും അപേക്ഷിക്കണം, എന്നാല്‍ അത് ചെയ്യാതിരുന്നതിലൂടെ സംഘാടകര്‍ നിയമം ലംഘിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍സിബി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അഡ്വക്കേറ്റ് ജനറല്‍ ആരോപിച്ചു. 'അവര്‍ ഈ കോടതിയില്‍ വൃത്തികെട്ട നാടകം കളിച്ചു. ഇത് ഒരു സര്‍ക്കാര്‍ പരിപാടിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. അങ്ങനെയല്ല. ഇത് ആര്‍സിബിയുടെ ഒരു സ്വകാര്യ പരിപാടിയായിരുന്നു,' അദ്ദേഹം പറഞ്ഞു.സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോകാന്‍ ശ്രമിച്ചു. ഇത് കുറ്റം ചെയ്തതിന് ബലം നല്‍കുന്ന പ്രവൃത്തിയാണെന്നും അഡ്വക്കേറ്റ് ജനറല്‍ കൂട്ടിചേര്‍ത്തു.
അതേസമയം, സംഭവത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം യാതൊരു വിധത്തിലുള്ള ബാധ്യതയും ജീവനക്കാര്‍ക്ക് ഇല്ലെന്നും സംഘടനയുടെ പ്രവൃത്തികള്‍ക്ക് ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യരുതെന്നും ഹരജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു.