പലിശനിരക്കില്‍ മാറ്റമില്ല; റിപോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ

Update: 2026-04-08 09:25 GMT

മുംബൈ: പശ്ചിമേഷ്യയിലെ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയെ സമ്മര്‍ദത്തിലാക്കുന്നതിനിടെ രാജ്യത്തെ പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പണനയ സമിതി യോഗമാണ് റിപോ നിരക്ക് നിലവിലെ 5.25 ശതമാനത്തില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്. സാധാരണക്കാരന് വായ്പാഭാരം കുറയാന്‍ പലിശനിരക്കില്‍ ഇളവ് പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത്. നിലവിലെ സാമ്പത്തിക സാഹചര്യവും ആഗോള അനിശ്ചിതത്വങ്ങളും കണക്കിലെടുത്താണ് വിലയിരുത്തല്‍. വിദേശ വിപണികളിലെ അസ്ഥിരത ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ വരും മാസങ്ങളില്‍ പണപ്പെരുപ്പ സമ്മര്‍ദം തുടരാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

രൂപയുടെ മൂല്യത്തകര്‍ച്ച തടയുകയും പണപ്പെരുപ്പം നിയന്ത്രണവിധേയമായി നിലനിര്‍ത്തുകയും ചെയ്യുന്നതിനായാണ് പലിശനിരക്കില്‍ ഇളവ് നല്‍കാതിരിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചതെന്നാണ് സൂചന. പണപ്പെരുപ്പം രണ്ടു മുതല്‍ ആറു ശതമാനം വരെയുള്ള പരിധിക്കുള്ളില്‍, നാലു ശതമാനം ലക്ഷ്യമിട്ട് നിലനിര്‍ത്താനുള്ള നയമാണ് ആര്‍ബിഐ പിന്തുടരുന്നത്.

Tags: