മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ കടിച്ചുകീറി; വീട്ടുകാര്‍ ആശുപത്രി അടിച്ചുതകര്‍ത്തു

Update: 2025-12-07 11:59 GMT

ഡെറാഡൂണ്‍: ഹരിദ്വാറിലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ കടിച്ചുകീറിയതായി ആരോപണം. ശനിയാഴ്ച പുലര്‍ച്ചെയാണ് ബന്ധുക്കള്‍ മൃതദേഹം വികൃതമായതായി കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ആശുപത്രി കെട്ടിടം അടിച്ചു തകര്‍ത്തു. പഞ്ചാബി ധര്‍മ്മശാലയുടെ മാനേജര്‍ ലക്കി ശര്‍മ്മ(36)ആണ് മരിച്ചത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലക്കി ശര്‍മ്മയെ തിങ്കളാഴ്ച രാത്രി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തും മുന്‍പു തന്നെ ഇയാള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ചെയ്തു. 'രാവിലെ ഞങ്ങള്‍ വന്നപ്പോള്‍, മൃതദേഹത്തിന്റെ കണ്ണിലും, ചെവിയിലും, മൂക്കിലും, മുഖത്തും എലികളുടെ കടിയേറ്റ പാടുകള്‍ കണ്ടു' മരിച്ചയാളുടെ ബന്ധു മനോജ് ശര്‍മ്മ പറഞ്ഞു. മരിച്ചയാള്‍ തന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും എലികള്‍ ഒരു കണ്ണ് കടിച്ചു നശിപ്പിച്ചെന്നും കുടുംബം പറയുന്നു.

ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടായതെന്നാരോപിച്ച് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാകുകയും ജനക്കൂട്ടം തടിച്ചുകൂടുകയും ചെയ്തു. പോലിസെത്തുന്നതിനു മുന്‍പ് ആശുപത്രി വളപ്പിലെ കെട്ടിടങ്ങള്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. ആശുപത്രിയിലെ ഗ്ലാസുകള്‍, മേശകള്‍, കസേരകള്‍, അവശ്യ ഉപകരണങ്ങള്‍ എന്നിവ കുടുംബാംഗങ്ങളും അനുയായികളും നശിപ്പിച്ചെന്നാണ് പരാതി.

ഡീപ് ഫ്രീസര്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും മൃതദേഹം സൂക്ഷിച്ചിരുന്ന പ്രത്യേക യൂണിറ്റിന്റെ പിന്‍ഭാഗം തുറന്നിരുന്നു. അങ്ങനെയാണ് എലികള്‍ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ അകത്തുകടന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. രണ്‍ബീര്‍ സിങ് സമ്മതിച്ചു. ആശുപത്രിയിലെ നിരവധി ബോഡി സ്‌റ്റോറേജ് ഫ്രീസറുകള്‍ തകരാറിലാണെന്നത് സത്യമാണ്. ചിലതിന്റെ മൂടികള്‍ ശരിയായി അടയ്ക്കാനാകുന്നില്ല. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും വീഴ്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.