ബലാല്‍സംഗക്കേസ്; മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം

Update: 2025-08-02 11:19 GMT

ന്യൂഡല്‍ഹി: ബലാല്‍സംഗ കേസില്‍ ജെഡി(എസ്) മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെതാണ് വിധി. ബലാല്‍സംഗം, ലൈംഗികച്ചുവയുള്ള ലൈംഗികത, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, സ്വകാര്യ ചിത്രങ്ങള്‍ നിയമവിരുദ്ധമായി പ്രചരിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രജ്ജ്വല്‍ രേവണ്ണക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 31ന് ജര്‍മ്മനിയില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് രേവണ്ണ അറസ്റ്റിലായത്. 

തനിക്കെതിരെ പരാതി നല്‍കിയ സ്ത്രീകളെ പ്രോസിക്യൂഷന്‍ 'മനപ്പൂര്‍വ്വം' കൊണ്ടുവന്നതാണെന്നും അവര്‍ അങ്ങനെ ചെയ്യാന്‍ സാധ്യതയില്ലായിരുന്നുവെന്നും പറഞ്ഞ് രേവണ്ണ കോടതിയില്‍ പൊട്ടിക്കരഞ്ഞതായി റിപോര്‍ട്ടുണ്ട്. 'ഞാന്‍ ഒന്നിലധികം സ്ത്രീകളെ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്ന് അവര്‍ പറയുന്നു, പക്ഷേ ഒരു സ്ത്രീ പോലും പരാതിപ്പെടാന്‍ സ്വമേധയാ വന്നിട്ടില്ല, തിരഞ്ഞെടുപ്പിന് ആറ് ദിവസം മുമ്പാണ് അവര്‍ വന്നത് (കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ്)പ്രോസിക്യൂഷന്‍ വിഭാഗം അവരെ മനഃപൂര്‍വ്വം കൊണ്ടുവന്ന് പരാതി നല്‍കാന്‍ നിര്‍ബന്ധിച്ചു,' രേവണ്ണ പറഞ്ഞു.

ഹാസന്‍ ജില്ലയിലെ ഹൊളെനരസിപുരയിലുള്ള ഗാനിക്കട ഫാംഹൗസില്‍ സഹായിയായി ജോലി ചെയ്തിരുന്ന 48 വയസ്സുള്ള ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. 2021 മുതല്‍ രേവണ്ണ തന്നെ തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തുവെന്നും, ഈ സംഭവങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ പീഡനത്തിന്റെ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി ആരോപിക്കപ്പെടുന്ന 2,000-ത്തിലധികം അശ്ലീല വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനേതുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്.

Tags: