മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരേ ഉയര്‍ന്നു വന്നത് വെറുമൊരു ഗാര്‍ഹിക പീഡനം എന്ന രീതിയില്‍ എഴുതി തള്ളാനാവില്ലെന്ന് രമേശ് ചെന്നിത്തല

Update: 2026-03-10 07:14 GMT

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഉയര്‍ന്നു വന്നത് വെറുമൊരു ഗാര്‍ഹിക പീഡനം എന്ന രീതിയില്‍ എഴുതി തള്ളാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല . ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ വെളിപ്പെടുത്തലുകളും അതില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനവും ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയുടെ നടപടി തികച്ചും അധാര്‍മ്മികമാണെന്നും വിഷയത്തില്‍ ഒളിച്ചുകളി അവസാനിപ്പിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗണേഷ് കുമാര്‍ രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് മാസം മുന്‍പ് വാളകത്തെ വീട്ടില്‍ വെച്ച് മന്ത്രിയെ അതീവ മോശമായ സാഹചര്യത്തില്‍ താന്‍ നേരിട്ടു കണ്ടുവെന്നാണ് ബിന്ദു മേനോന്‍ വെളിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ശാന്തനും പ്രദീപും ചേര്‍ന്ന് തന്നെ തടയുകയും ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന സ്ത്രീയെ സ്റ്റാഫ് അംഗങ്ങള്‍ തന്നെ കാറില്‍ കയറ്റി വിട്ടതായും ബിന്ദു ആരോപിച്ചു. തനിക്ക് മാനസികാസ്വാസ്ഥ്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മന്ത്രി ശ്രമിക്കുന്നതിനാലാണ് ഇപ്പോള്‍ സത്യങ്ങള്‍ തുറന്നു പറയുന്നതെന്നും വര്‍ഷങ്ങളായി താന്‍ ഇതെല്ലാം സഹിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

Tags: