രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി ഇന്ന്

Update: 2025-12-04 01:47 GMT

തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഇന്ന് വിധി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പറയുക. രാവിലെ ജാമ്യഹരജിയില്‍ അല്‍പ്പസമയം വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം,എഐസിസി അധ്യക്ഷനടക്കം പുതിയ പരാതിലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച വൈകീട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കൂടിയാലോചന നടത്തിയിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല, കെ മുരളീധരന്‍, എം എം ഹസന്‍ എന്നിവരോടെല്ലാം അഭിപ്രായം തേടി. പുറത്താക്കണമെന്നാണ് നേതാക്കള്‍ അറിയിച്ചത്. ഇതനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ വേണുഗോപാല്‍ അറിയിക്കുകയും ചെയ്തു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപാ ദാസ്മുന്‍ഷിയും രാഹുലിനെതിരേ കര്‍ശനനടപടി വേണമെന്ന നിലപാടിലാണ്. രാഹുലിനെതിരേയുള്ള ആരോപണത്തിന്റെ പേരില്‍ പാര്‍ട്ടി ചോദ്യങ്ങള്‍ നേരിടുന്ന സ്ഥിതിയുണ്ടാകരുതെന്ന അഭിപ്രായം അവര്‍ സണ്ണി ജോസഫിനെ അറിയിച്ചിട്ടുണ്ട്.