'അസംബന്ധം പറയാതെ മര്യാദക്ക് ഇരുന്നോളണം';മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് വി ഡി സതീശന്‍

തകര്‍ക്കപ്പെട്ട ഗാന്ധി ചിത്രം രാഹുലിന്റെ ഓഫിസിന്റെ ചുമരില്‍ തന്നെയുണ്ടായിരുന്നതാണോയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യമാണ് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചത്

Update: 2022-06-25 07:12 GMT

വയനാട്: രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതിനെ അപലപിച്ച് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗാന്ധിയുടെ ചിത്രം പോലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു എന്ന സതീശന്റെ പ്രസ്ഥാവനക്കെതിരേ തകര്‍ക്കപ്പെട്ട ഗാന്ധി ചിത്രം രാഹുലിന്റെ ഓഫിസിന്റെ ചുമരില്‍ തന്നെയുണ്ടായിരുന്നതാണോയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യമാണ് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചത്. അസംബന്ധം പറയുരതെന്നും,മര്യാദക്ക് ഇരുന്നില്ലെങ്കില്‍ ഇറക്കി വിടുമെന്നും സതീശന്‍ പറഞ്ഞു.

'കൈരളിയുടെ ആണെങ്കിലും ദേശാഭിമാനിയുടെ ആണെങ്കിലും ഇതുപോലത്തെ സാധനങ്ങള്‍ കയ്യില്‍വെച്ചാ മതി, ആ പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി, കേരളത്തിന്റെ മുഖ്യമന്ത്രിയോട്, എന്റെ പത്ര സമ്മേളനം തടസ്സപ്പെടുത്താന്‍ കൈരളിയുടെയോ ദേശാഭിമാനിയുടെയോ ലേഖകനായി ഇവിടെ ഇരിക്കുകയാണ്. ഞാന്‍ മര്യാദ കാണിക്കുന്നത്‌കൊണ്ടാണ് നിങ്ങളിവിടെ ഇരിക്കുന്നത്.അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോളണം, ഇല്ലെങ്കില്‍ പുറത്തിറക്കി വിടും.എന്നെക്കൊണ്ട് അത് ചെയ്യിക്കരുത്.'വി ഡി സതീശന്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകനുമായുള്ള വി ഡി സതീശന്റെ വാക്കു തര്‍ക്കത്തിനിടെ പ്രസ് ക്ലബ്ബിലേക്ക് കയറി വന്ന പോലിസിനോടും രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് സംരക്ഷിക്കാന്‍ സാധിക്കാത്ത പോലിസിന്റെ സഹായം ആവശ്യമില്ലെന്ന് പറഞ്ഞ് പോലിസിനെ ഓഫിസില്‍ നിന്നും ഇറക്കിവിടുകയായിരുന്നു.'പോലിസിന്റെ സഹായം ഞങ്ങള്‍ക്കു വേണ്ട. ഇന്നലെ സംരക്ഷണമുണ്ടായില്ലല്ലോ. പോലിസിന്റെ സംരക്ഷണം കണ്ടതാണ്'' ടി സിദ്ധീഖ് എംഎല്‍എ അടക്കമുള്ളവര്‍ പോലിസിനെതിരെ രോഷാകുലരായി.

അതേസമയം നരേന്ദ്രമോദി സര്‍ക്കാറിന്റെ ക്വട്ടേഷനാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ബഫര്‍ സോണിലെ വില്ലനെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. ബഫര്‍ സോണ്‍ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രി സഭാ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. അത് മറച്ചുവച്ച് കൊണ്ടാണ് എസ്എഫ്‌ഐ ആക്രമണം നടത്തിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫ് ആക്രമണത്തില്‍ പങ്കെടുത്തുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് എല്ലാ ആക്രമണങ്ങളും നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Similar News