വോട്ട് ചോരി ഉയര്‍ത്തി കാട്ടി ബിഹാറില്‍ രാഹുല്‍ ഗാന്ധി പദയാത്ര നടത്തും; ഭൂപേഷ് ബാഗേല്‍

'വോട്ട് ചോരി, ഗദ്ദി ഛോഡ്' എന്നീ മുദ്രാവാക്യം ഉയര്‍ത്തിയുള്ള പദയാത്ര ആഗസ്റ്റ് 17ന് ആരംഭിക്കും, 15 ദിവസം നീണ്ടുനില്‍ക്കുന്ന പദയാത്രയാണ് രാഹുല്‍ ഗാന്ധി നടത്തുക

Update: 2025-08-13 16:16 GMT

റായ്പൂര്‍: വോട്ട് ചോരി ഉയര്‍ത്തികാട്ടി ബിഹാറില്‍ രാഹുല്‍ ഗാന്ധി പദയാത്ര നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗേല്‍. വോട്ട് കൊള്ളയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ കൃത്യമായ മറുപടി നല്‍കാത്ത സാഹചര്യത്തിലാണെന്ന് മാധ്യമങ്ങളെ അറിയിച്ചു.15 ദിവസം നീണ്ടുനില്‍ക്കുന്ന പദയാത്രയാണ് രാഹുല്‍ ഗാന്ധി നടത്തുക. 'വോട്ട് ചോരി, ഗദ്ദി ഛോഡ്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള പദയാത്ര ആഗസ്റ്റ് 17ന് ആരംഭിക്കും. സെപ്റ്റംബര്‍ ഒന്നിന് ഗാന്ധി മൈതാനത്ത് നടത്തുന്ന മഹാറാലിയോടെ പദയാത്ര സമാപിക്കും. ഇന്‍ഡ്യ സഖ്യത്തിലെ മുഴുവന്‍ നേതാക്കളും മഹാറാലിയില്‍ പങ്കെടുക്കും.

വോട്ട് കൊള്ളയില്‍ രാജ്യവ്യാപക പ്രക്ഷോഭമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്, ജനാധിപത്യത്തെ നമ്മള്‍ സംരക്ഷിക്കുമെന്നും വോട്ട് കൊള്ളക്ക് അറുതി വരുത്തണമെന്നും ഭൂപേഷ് ബാഗേല്‍ .'വോട്ട് ചോരി, ഗദ്ദി ഛോഡ്' എന്ന മുദ്രാവാക്യം എം.പിമാര്‍ ജനങ്ങളില്‍ എത്തിക്കുമെന്നും ബാഗേല്‍ കൂട്ടിച്ചേര്‍ത്തു.

വോട്ട് കൊള്ളക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഗസ്റ്റ് 14ന് രാജ്യത്തെ മുഴുവന്‍ ജില്ലകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാലി നടത്തും. ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ സംസ്ഥാന തലത്തില്‍ റാലികള്‍ സംഘടിപ്പിക്കും. കൂടാതെ, ദേശവ്യാപകമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ഒപ്പുശേഖരണം നടത്തും. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 16 വരെ നടക്കുന്ന അഞ്ച് കോടി ഒപ്പുകള്‍ ശേഖരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.



Tags: