പാലക്കാട്ടെ വംശീയ കൊലപാതകം: വംശീയ വിദ്വേഷത്തിന്റെയും ഉന്മാദ ദേശീയതയുടെയും ബാക്കിപത്രം: നഈം ഗഫൂര്‍

Update: 2025-12-19 16:27 GMT

തിരുവനന്തപുരം: വാളയാര്‍ അട്ടപ്പള്ളത്തെ വംശീയ കൊലപാതകം 'പ്രബുദ്ധ' മലയാളിയുടെ വംശീയ വിദ്വേഷത്തിന്റെയും ഉന്മാദ ദേശീയതയുടെയും ബാക്കിപത്രമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍. 'നീ ബംഗ്ലാദേശിയാണോടാ' എന്ന ആക്രോശത്തില്‍ തന്നെയുണ്ട് ഛത്തിസ്ഗഡ് സ്വദേശിയായ രാമനാരായന്‍ ഭയ്യാറിന്റെ വംശീയ കൊലപാതകത്തിന് പിന്നിലെ സാമൂഹികതയും രാഷ്ട്രീയവും. ഇന്ത്യയിലുടനീളം പൗരത്വം റദ്ദ് ചെയ്യപ്പെട്ട് ആള്‍ക്കൂട്ട മര്‍ദ്ദനങ്ങള്‍ക്കും ബുള്‍ഡോസര്‍ രാജിനും വിധേയമാകുന്നവര്‍ക്ക് നേരെ നിരന്തരം കേള്‍ക്കാറുള്ള അതേ ആക്രോശമാണിത്. ഈ അപരവിദ്വേഷത്തിന്റെ ആക്രോശം സോഷ്യല്‍ മീഡിയകളിലൂടെയും തെരുവിടങ്ങളിലൂടെയും മുഴക്കുന്ന വംശീയ വെറിയന്മാരെ സധൈര്യം അഴിഞ്ഞാടാന്‍ വിടുന്ന ഭരണകൂടവും പോലീസും കൂടിയാണ് ഈ വംശീയ കൊലപാതകത്തിന് വഴി വെച്ചിരിക്കുന്നത്.

അതിഥി തൊഴിലാളിയായ രാമനാരായന്‍ ഭയ്യാറിന്റെ ദേശവും പേരും അസ്തിത്വവുമെല്ലാം ബംഗ്ലാദേശി എന്ന ഒറ്റ വിളിയിലൂടെ അപ്രസക്തമാക്കപ്പെടുന്നതാണ് ഹിന്ദുത്വ വംശീയവാദത്തിന്റെയും ഇസ്‌ലാമോഫോബിയയുടെയും പ്രഹരശേഷി. ഇലക്ഷന്‍ രാഷ്ടീയത്തില്‍ പോലും ഇന്ത്യയിലെ വംശീയ രാഷ്ട്രീയത്തിനെ നോര്‍മലൈസ് ചെയ്യുന്ന, ബംഗ്ലാദേശി വിളികളിലൂടെ രാജ്യത്ത് അപരവത്കരിക്കപ്പെടുന്ന ശബ്ദങ്ങളെ വീണ്ടും ഭീകരവത്കരിക്കുന്ന ഇടതുപക്ഷത്തിനും ഇതില്‍ കൂട്ടായ ഉത്തരവാദിത്വമുണ്ട്.

നിലവില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ആര്‍എസ്എസ്-ബിജെപി പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. മധുവിനെ കൊലപ്പെടുത്തിയവര്‍ക്ക് നേരെയുണ്ടായ ഭരണകൂട അനാസ്ഥ രാമനാരായണ്‍ ഭയ്യാറിന്റെ കാര്യത്തില്‍ ആവര്‍ത്തിക്കരുത്. സംഘ്പരിവാറും വലതുപക്ഷ വംശീയതയും മുന്നോട്ടുവെക്കുന്ന സവര്‍ണ വംശീയ-തീവ്ര ദേശീയ ബോധങ്ങളെ ഇനിയും കേരളം സഹിക്കരുത് എന്ന ശക്തമായ താക്കീത് കൂടിയാണ് ഈ സംഭവം മുന്നോട്ടുവെക്കുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ നിയമ-ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം മുന്‍കയ്യെടുക്കണം.

വംശീയ-വിദ്വേഷ പ്രചാരകര്‍ക്കെതിരെയും ആള്‍ക്കൂട്ട മര്‍ദ്ദക വ്യവസ്ഥിതിക്കെതിരെയും ശക്തമായ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇനിയും ഇത് ആവര്‍ത്തിച്ച് കൊണ്ടിരിക്കും. വാളയാറില്‍ വംശീയ ആള്‍ക്കൂട്ട അക്രമണത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ കുറ്റവാളികള്‍ക്കും മാതൃകാപരമായി ശിക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. രാമനാരായണന്‍ ഭയ്യാറിന്റെ കുടുംബത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നിലയുറപ്പിക്കുമെന്നും നഈം ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.