പേവിഷബാധ കേസുകള്‍ ക്രമാതീതമായി ഉയരും; മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍

Update: 2025-05-12 05:11 GMT

മലപ്പുറം: പേവിഷബാധ കേസുകള്‍ ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍. നായ്ക്കള്‍ അനിയന്ത്രിതമായി പെരുകിയ സാഹചര്യത്തില്‍ വന്ധ്യംകരണ പദ്ധതിയുടെ പ്രായോഗികത പരിശോധിക്കണമെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി. തെരുവ് നായ്ക്കളുടെ എണ്ണം കുറക്കണമെന്നും കേരളത്തിലെ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. വികെപി മോഹന്‍കുമാര്‍ പറഞ്ഞു.

വന്ധ്യംകരണ പദ്ധതി മാത്രമാണ് നിയന്ത്രണത്തിനുള്ള ഏക പോംവഴി എന്നത് കേസുകള്‍ വര്‍ധിപ്പിക്കുമെന്നും പൊതുസ്ഥലങ്ങളില്‍ കാണുന്ന അക്രമകാരികളായ നായ്ക്കളെ പെട്ടെന്ന് ഷെല്‍ട്ടര്‍ ചെയ്യുകയോ നശിപ്പിക്കുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു. പേവിഷബാധയേറ്റുള്ള മരണങ്ങള്‍ ഇല്ലാതാക്കാന്‍ ജനകീയ പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ സംഘടനയും ആവശ്യപ്പെട്ടു. ഇന്ത്യയില്‍ പേവിഷബാധയേറ്റ് മരിക്കുന്നവരില്‍ 40 ശതമാനവും കുട്ടികളാണെന്നും അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് ആദ്യം പ്രതിരോധ കുത്തിവെപ്പ് നല്‍കണമെന്നും സംഘടന നിര്‍ദേശിച്ചു.

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിന്‍ നിലവിലുണ്ടെന്നും മൂന്ന് ഡോസുകളുള്ള വാക്സിന്‍ നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാമെന്നും വാക്സിന്‍ സ്വീകരിച്ച വ്യക്തിയെ നായ കടിച്ചാല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിയാല്‍ മതിയെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Tags: