ആര്‍ ശ്രീലേഖയുടെ ആരോപണം സാമുദായിക സ്പര്‍ധയുണ്ടാക്കാനുള്ള ശ്രമം; എ എ റഹീം എംപി

Update: 2026-04-03 14:51 GMT

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും നിലവിലെ സര്‍ക്കാര്‍ ഇതിനുനേരെ കണ്ണടയ്ക്കുകയാണെന്നുമുള്ള വട്ടിയൂര്‍ക്കാവ് എന്‍ഡിഎ സ്ഥാനാര്‍ഥിയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഎം രാജ്യസഭാ എംപി എ എ റഹീം. ശ്രീലേഖയുടെ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നും കേരളത്തെ അപമാനിക്കാനും മുസ് ലിം വിഭാഗത്തെ അധിക്ഷേപിക്കാനും നടത്തുന്ന ബോധപൂര്‍വ്വമായ പ്രചാരണമാണിതെന്നും റഹീം പ്രതികരിച്ചു. സാമുദായിക സ്പര്‍ധ സൃഷ്ടിക്കാനായി സംഘപരിവാര്‍ നടത്തുന്ന കൃത്യമായ നീക്കമാണിതെന്നും ബിജെപി സ്ഥാനാര്‍ഥിയുടെ ഈ ശ്രമം കേരളത്തില്‍ വിലപ്പോവില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ റഹീം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ലൗജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് ഉള്ളതെന്നും അതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തതെന്നുമാണ് ആര്‍ ശ്രീലേഖയുടെ പരാമര്‍ശം. ശാസ്തമംഗലത്ത് ബ്രഞ്ച് വിത്ത് ശ്രീലേഖ എന്ന പരിപാടിയില്‍ പ്രസംഗിക്കുകയിരുന്നു ശ്രീലേഖ. ഒരു പോലിസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോള്‍ ഡിജിപി പോലും കൂടെ നിന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടില്‍ പൂട്ടിയിട്ടു. പോലിസിന്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ട് പോലും സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുത്തത്. ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നുമായിരുന്നു ആര്‍ ശ്രീലേഖയുടെ ആരോപണം.

Tags: