സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്

Update: 2026-03-12 04:56 GMT

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഉള്‍പ്പെടെ ബഹിഷ്‌കരിച്ചാണ് സമരം. സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം മുഴുവനായും പ്രതിസന്ധിയിലായി. പല ആശുപത്രികളിലും അടിയന്തര ചികില്‍സ വിഭാഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ശക്തമായി സമരം മുന്നോട്ടു കൊണ്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. എന്നാല്‍ ഇപ്പോഴുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജുമെന്റുകളുടെ നിലപാട്.

ആശുപത്രികളില്‍ നഴ്‌സുമാരുടെ എണ്ണം കുറഞ്ഞത് രോഗികളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മിക്ക ആശുപത്രികളിലും ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. വാര്‍ഡിലുള്ള രോഗികളെയും ഡിസ്ചാര്‍ജ് ചെയ്തു. ഐസിയു സേവനത്തെയും സമരം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലാണ് കൂടുതലും രോഗികളെത്തുന്നത്. ഇതോടെ മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ജോലിഭാരവും ഇരട്ടിയാകുന്ന രീതിയിലേക്ക് സമരം മാറുകയാണ്. ആശുപത്രി സേവനം മുടങ്ങുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ആശുപത്രികള്‍ക്ക് പോലിസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.