കോഴിക്കോട്ട് ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; പങ്കാളി ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു

പങ്കാളി മയക്കുമരുന്നിന് അടിമയെന്ന് എട്ടു മാസം ഗര്‍ഭിണിയായ യുവതി

Update: 2025-12-24 12:49 GMT

കോഴിക്കോട്: കോഴിക്കോട്ട് ഗര്‍ഭിണിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചു. എട്ടു മാസം ഗര്‍ഭിണിക്കാണ് പങ്കാളിയുടെ ക്രൂരമര്‍ദനം. യുവതിയുടെ കൈക്കും കാലിനും പൊള്ളലേറ്റു. നാലു ദിവസമായി വീട്ടില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. പങ്കാളിയായ പെരുവല്ലി സ്വദേശി ഷാഹിദ് റഹ്‌മാന്‍ മയക്കുമരുന്നിന് അടിമയെന്ന് യുവതി പറഞ്ഞു. കോടഞ്ചേരി ആശുപത്രിയില്‍ ചികില്‍സ തേടിയ യുവതിയെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഒരു വര്‍ഷം മുന്‍പ് ഷാഹിദ് റഹ്‌മാന്റെ കൂടെ പ്രണയിച്ച് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതായിരുന്നു കൊണ്ടോട്ടി സ്വദേശിനിയായ യുവതി.

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയതിന് ഇന്നലെ ഷാഹിദിനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ വിട്ടയച്ചു. ഇതിനു ശേഷമാണ് ഷാഹിദ് വീട്ടിലെത്തി യുവതിയെ ആക്രമിച്ചത്. ഒരു വര്‍ഷമായി യുവതിയും യുവാവും ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷാഹിദ് തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. വീട്ടില്‍ സ്വന്തം മാതാവിനു പോലും ഇയാളെ പേടിയാണെന്നും യുവതി പറയുന്നു. ഗര്‍ഭിണിയെ ആക്രമിച്ച സംഭവത്തില്‍ നിലവില്‍ പോലിസ് നടപടികളൊന്നും എടുത്തിട്ടില്ല.

Tags: