യുപിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ തല്ലിക്കൊന്നു

21കാരിയുടെ മൃതദേഹം വീട്ടുകാരറിയാതെ സംസ്‌കരിച്ചു

Update: 2025-10-05 12:48 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഗര്‍ഭിണിയെ തല്ലിക്കൊന്നു. രജനി കുമാരിയെന്ന 21കാരിയാണ് കൊല്ലപ്പെട്ടത്. മെയിന്‍പുരി ജില്ലയിലെ ഗോപാല്‍പൂര്‍ ജില്ലയിലാണ് സംഭവം. സ്ത്രീധനത്തിന്റെ പേരിലാണ് കൊലപാതകമെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അഞ്ചുലക്ഷം രൂപകൂടി സ്ത്രീധനമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നിരന്തരമായി രജനിയെ ഉപദ്രവിക്കുമായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഇത് കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ചയാണ് രജനിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് അടിച്ചു കൊന്നത്. തുടര്‍ന്ന് തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കുകയും ചെയ്‌തെന്ന് പോലിസ് പറയുന്നു.

ഭര്‍ത്താവ് സചിനും ബന്ധുക്കളും ചേര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയത്. സചിന് പുറമേ സഹോദരങ്ങളായ സഹബാഗ്, പ്രാന്‍ഷു ബന്ധുക്കളായ ദിവ്യ, രാം നാഥ്, ടിന എന്നിവരും കേസില്‍ പ്രതികളാണ്. മകളുടെ മരണത്തില്‍ അമ്മ സുനിത ദേവി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തു. ഭര്‍ത്താവായ സച്ചിനും ബന്ധുക്കള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ പോലിസ് ആരംഭിച്ചതായി മെയിന്‍പുരി എസിപി അറിയിച്ചു.

Tags: