പ്രസവം വീട്ടില്‍ നടന്നതിനാല്‍ കുഞ്ഞിന് ജനനസര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് പരാതി

Update: 2025-03-07 12:05 GMT

കോഴിക്കോട്: വീട്ടില്‍ ജനിച്ച കുട്ടിക്ക് ജനനസര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോട്ടൂളി സ്വദേശി ഷറാഫത്താണ് പരാതി നല്‍കിയിരിക്കുന്നത്. 2024 നവംബര്‍ രണ്ടിന് ജനിച്ച കുട്ടിക്ക് നാല് മാസം കഴിഞ്ഞിട്ടും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് പരാതി പറയുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷറാഫത്തിന്റെ ഭാര്യ ഗര്‍ഭകാലചികിത്സ തേടിയത്. ഒക്ടോബര്‍ 28 പ്രസവ തീയതിയായി ആശുപത്രിയില്‍ നിന്നും നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രസവവേദന അനുഭവപ്പെടാത്തതിനാല്‍ ഇവര്‍ വീട്ടില്‍ തന്നെ തുടര്‍ന്നു. പിന്നീട് രണ്ടാം തീയതി രാവിലെ പ്രസവവേദന അനുഭവപ്പെട്ടെന്നും ഉടന്‍ തന്നെ പ്രസവം നടന്നുവെന്നുമാണ് ഷറാഫത്ത് പറയുന്നത്.

രണ്ടിന് രാവിലെ 11 മണിയോടെയായിരുന്നു പ്രസവം. ഉച്ചയ്ക്ക് രണ്ടോടെ കെ സ്മാര്‍ട്ട് വഴി ജനന സര്‍ട്ടിഫിക്കറ്റിനായ അപേക്ഷ നല്‍കിയെന്നും ഷറാഫത്ത് പറയുന്നു. നാല് ദിവസം കഴിഞ്ഞ് ആശാ വര്‍ക്കര്‍ എത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, ഇതുവരെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ഇതോടെയാണ് ഷറാഫത്ത് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.