പരാതികളേറുന്നു; പ്രജ്ജ്വല്‍ രേവണ്ണ കീഴടങ്ങിയേക്കും

Update: 2024-05-06 07:09 GMT

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ കുടുങ്ങിയ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രജ്ജ്വല്‍ രേവണ്ണയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ പിതാവ് എച്ച്ഡി രേവണ്ണയും അഭിഭാഷകനും നിര്‍ദേശിച്ചതായി റിപോര്‍ട്ട്.പ്രജ്ജ്വല്‍ ബെംഗളൂരുവിലെത്തി കേസന്വേഷിക്കുന്ന കര്‍ണാടക പോലിസിന്റെ എസ്‌ഐടി സംഘത്തിന് മുന്നില്‍ കീഴടങ്ങാന്‍ സാധ്യതയുള്ളതായാണ് റിപോര്‍ട്ടുകള്‍. ഗോവയിലേക്കോ മംഗളൂരുവിലേക്കോ പ്രജ്ജ്വല്‍ രക്ഷപ്പെടാതിരിക്കുന്നതിനായ് എസ്‌ഐടിയുടെ ഒരു സംഘം ബെംഗളൂരു വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിട്ടുള്ളതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

പ്രജ്ജ്വല്‍ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിട്ടതായും ജര്‍മ്മനിയില്‍ ഉണ്ടെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു. പ്രജ്ജ്വലിനെ കണ്ടെത്താന്‍ മറ്റു രാജ്യങ്ങളുടെ സഹായം തേടി കര്‍ണാടക സര്‍ക്കാര്‍ സിബിഐയേ സമീപിക്കുകയും ചെയ്തിരുന്നു.അതേസമയം, യുവതിയെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ പാര്‍പ്പിച്ച കേസില്‍ പ്രജ്ജ്വലിന്റെ പിതാവ് എച്ച്ഡി രേവണ്ണയെ പോലിസ് ശനിയാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് ബെംഗളൂരു കോടതിയില്‍ ഹാജരാക്കിയ രേവണ്ണയെ മെയ് 8 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.

പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോകളുടെ ദൃശ്യം ഹാസനില്‍ തിരഞ്ഞെടുപ്പുസമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രജ്വലിനെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. അശ്ലീല വീഡിയോ വിവാദം പുകയുന്നതിനിടെ പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീയും പരാതിയുമായി രംഗത്തെത്തി. പ്രജ്ജ്വലിനും പിതാവ് എച്ച്ഡി രേവണ്ണയ്ക്കുമെതിരെയാണ് അതിജീവിത ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നല്‍കിയത്. തുടര്‍ന്ന് പ്രജ്ജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Tags:    

Similar News