മലേഗാവ്: ഇലക്ട്രിസിറ്റി ഓഫീസിനുള്ളില്‍ നിസ്‌കരിച്ചവര്‍ക്കെതിരേ കേസെടുത്ത് പോലിസ്. മഹാരാഷ്ട്രയിലെ മലേഗാവ് മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ് സംഭവം. നാസിക് റൂറലിലെ കില്ല പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 132, 189(2), 190, 292 എന്നീ വകുപ്പുകളും മഹാരാഷ്ട്ര പോലീസ് ആക്ടിലെ വകുപ്പുകളും ഉള്‍പ്പെടുന്നു.
സര്‍ക്കാര്‍ ജോലി തടസ്സപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, നിരോധനാജ്ഞ ലംഘിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ ആരോപിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ബിജെപി നേതാവ് കിരിത് സോമയ്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
പ്രശ്നങ്ങള്‍ ബോധിപ്പിക്കാന്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ എത്തിയ മലേഗാവ് ലോക് സംഘര്‍ഷ് സമിതി നേതാവ് ലുക്മാനും സംഘത്തിനും മണിക്കൂറുകളോളമാണ് ഓഫീസില്‍ കാത്തു നില്‍ക്കേണ്ടി വന്നത്. ഉച്ച കഴിഞ്ഞിട്ടും മീറ്റിങ് നടക്കാതെ വന്നതോടെയാണ് നിസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ ഇവര്‍ നടത്തിയത്. നിസ്‌കരിക്കാന്‍ പുറത്തു പോകേണ്ടി വന്നാല്‍ ഒരു പക്ഷേ ഉദ്യോഗസ്ഥര്‍ സ്ഥലം വിടുമെന്ന ബോധ്യമുള്ളതിനാലാണ് ലുക്മാനും സംഘവും അവിടെതന്നെ നിസ്‌കരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നിസ്‌കാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
സംഭവത്തിനെതിരേ മന്ത്രി നിതാഷ് റാണെ വിമര്‍ശനമുന്നയിച്ചു. ഇതൊരു ഹിന്ദു രാഷ്ട്രമാണെന്നായിരുന്നു നിതീഷ് റാണെയുടെ വാദം. കൂടാതെ ഇവരെയൊക്കെ തിരഞ്ഞെടുത്തത് മലേഗാവിന്റെ വികസനത്തിനു വേണ്ടിയാണോ അതോ ജിഹാദിനാണോ എന്നും റാണെ ചോദിച്ചു.
എന്നാല്‍ തങ്ങള്‍ മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാനായി ഒന്നും ചെയ്തിട്ടില്ലെന്നും അസറിനു സമയമായപ്പോള്‍ തങ്ങളുടെ പ്രാര്‍ഥന നടത്തുകയായിരുന്നെന്നും ലുക്മാന്‍ വ്യക്തമാക്കിയിരുന്നു.
