പരീക്ഷ നടത്താതിരിക്കാന്‍ പ്രിന്‍സിപ്പല്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് വിദ്യാര്‍ഥികള്‍; കേസെടുത്ത് പോലിസ്

Update: 2025-10-17 10:55 GMT

ഇന്‍ഡോര്‍: പരീക്ഷ നടത്താതിരിക്കാന്‍ പ്രിന്‍സിപ്പല്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി. ഇന്‍ഡോറിലാണ് സംഭവം. സംഭവത്തില്‍ ഗവണ്‍മെന്റ് ഹോള്‍ക്കര്‍ സയന്‍സ് കോളേജിലെ രണ്ടുപേര്‍ക്കെതിരേ കേസെടുത്തു. പ്രിന്‍സിപ്പല്‍ ഡോ. അനാമിക ജെയിനിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തിരിക്കുന്നത്. മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ബിസിഎ) വിദ്യാര്‍ഥികള്‍ക്കെതിരേയാണ് കേസെടുത്തത്.

കോളജിന്റെ ലെര്‍റ്റര്‍ഹെഡിന്റെ ഫോര്‍മാറ്റിലുള്ള കത്തിലാണ് പ്രിന്‍സിപ്പലിന്റെ വിയോഗവാര്‍ത്ത പ്രചരിപ്പിച്ചത്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പരീക്ഷകള്‍ മാറ്റിവച്ചതായും കത്തില്‍ പറയുന്നു.

'കത്ത് യഥാര്‍ഥമാണെന്ന് വിശ്വസിച്ച് പലരും അനുശോചനം അറിയിക്കാന്‍ എന്റെ വീട് പോലും സന്ദര്‍ശിച്ചെന്ന് പ്രിന്‍സിപ്പല്‍ ജെയിന്‍ പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. തന്റെ ഔദ്യോഗിക കര്‍ത്തവ്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ കോളജിലെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ ആരോപിച്ചു.

Tags: