ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍

Update: 2025-10-19 09:25 GMT

കോട്ടയം: ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം ഭാര്യയെ കാണാനില്ലെന്ന് പോലിസില്‍ പരാതി നല്‍കി രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സോണി (32)യെയാണ് അയര്‍ക്കുന്നം പോലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യ അല്‍പ്പനയെ (24) ഇളപ്പാനി ജങ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്നു കുഴിച്ചുമൂടി എന്ന നിഗമനത്തിലാണ് കസ്റ്റഡിയിലെടുത്തത്. നിര്‍മാണ തൊഴിലായ സോണി കഴിഞ്ഞ 14-നാണ് ഭാര്യയെ കാണാനില്ലെന്ന് പോലിസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി പോലിസ് സോണിയെ വിളിച്ചുവെങ്കിലും സ്റ്റേഷനിലേക്കു വരാനോ സഹകരിക്കാനോ കൂട്ടാക്കിയില്ല. ഇതിനിടയില്‍, ഇയാള്‍ തന്റെ ചെറിയ കുട്ടികളുമായി ട്രെയിനില്‍ നാട്ടിലേക്ക് യാത്രതിരിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ് ആര്‍പിഎഫുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി കൊച്ചിയില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

14ന് രാവിലെ സോണി ഇളപ്പാനി ജങ്ഷന് സമീപത്തുകൂടി ഭാര്യയ്ക്കൊപ്പം നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. എന്നാല്‍, സോണി മാത്രമാണ് തിരികെ പോകുന്നതായി ദൃശ്യത്തിലുള്ളത്. ശനിയാഴ്ച പുലര്‍ച്ചെ സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ഇയാള്‍ അന്വേഷണത്തോടു സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് ദ്വിഭാഷിയുടെ സഹായത്തോടെ നടത്തിയ ചോദ്യംചെയ്യലിലാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇളപ്പുങ്കല്‍ ജങ്ഷനില്‍നിന്ന് 100 മീറ്റര്‍ മാറി മണ്ണനാല്‍ ഡിന്നിയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുറ്റത്തെ മണ്ണ് നിരപ്പാക്കിയിരുന്നു. ഇവിടെ, അല്‍പ്പനയെ കുഴിച്ചുമൂടിയെന്നാണ് സംശയം. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്.