പതിമൂന്നുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന് 30 വര്‍ഷം കഠിന തടവ്

Update: 2025-06-28 13:46 GMT

തിരുവനന്തപുരം: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പതിനെട്ടുകാരനെ 30 വര്‍ഷം കഠിനതടവിനു ശിക്ഷിച്ചു. കൊല്ലം ഉമയന്നൂര്‍ പേരയം മാഞ്ഞാലിമുക്ക് കിഴക്കേതില്‍ വീട്ടില്‍ സജീവിന്റെ മകന്‍ അഫ്സലി(18)നെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിശിക്ഷിച്ചത്. 2024ല്‍ ആണ് കേസിനാസ്പദമായ സംഭവം. പതിമൂന്നു വയസ്സുള്ള പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി പെണ്‍കുട്ടിയുടെ വീടിന്റെ ലൊക്കേഷന്‍ മനസിലാക്കി. തുടര്‍ന്ന് വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഇരയുടെ എട്ടുവയസുള്ള അനുജത്തി കരഞ്ഞു നിലവിളിച്ചെങ്കിലും അയല്‍ക്കാരുടെ ശ്രദ്ധയില്‍ പെട്ടില്ല.

പ്രതി യാതൊരുവിധത്തിലുമുള്ള ദയ അര്‍ഹിക്കുന്നില്ല എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നല്‍കാതെയാണ് ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.