പതിനഞ്ചുകാരി വീട്ടില്‍ പ്രസവിച്ച കേസില്‍ പിതാവ് അറസ്റ്റില്‍

Update: 2025-07-29 11:24 GMT

കാഞ്ഞങ്ങാട്: പതിനഞ്ചുകാരി വീട്ടില്‍ പ്രസവിച്ച കേസില്‍ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശിയായ 48കാരനെയാണ് ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍ അറസ്റ്റ് ചെയ്തത്. ഭാര്യയ്ക്കും അഞ്ചു മക്കള്‍ക്കും ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ മാസം 23നാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ പ്രായം ശ്രദ്ധയില്‍ പെട്ട ആശുപത്രി അധികൃതര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു.

എന്നാല്‍, ഗര്‍ഭത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് അമ്മ പോലിസിനോട് പറഞ്ഞത്. പെണ്‍കുട്ടിയും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. അതിനാല്‍, അമ്മയെ പോലിസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെ മകള്‍ പീഡിപ്പിക്കപ്പെട്ട കാര്യം അമ്മ വെളിപ്പെടുത്തി. എന്നാല്‍, ആരാണ് പീഡനം നടത്തിയതെന്ന് പറഞ്ഞില്ല. പോക്‌സോ കേസെടുത്ത ശേഷം പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമം നടന്നെങ്കിലും സഹകരിച്ചില്ല. തുടര്‍ന്ന് കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ എടുത്ത് എല്ലാവരുടെയും സാമ്പിളുകളുമായി ചേര്‍ത്ത് പരിശോധിക്കുമെന്ന് പോലിസ് അറിയിച്ചു. ഇതോടെയാണ് പെണ്‍കുട്ടി സത്യം വെളിപ്പെടുത്തിയത്. ഇതോടെ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.