പിഎം ശ്രീ: സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് കേന്ദ്രമന്ത്രിയെ അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

Update: 2025-11-10 12:40 GMT

ന്യൂഡല്‍ഹി: പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് കേന്ദ്രമന്ത്രിയെ അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പദ്ധതി മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാല്‍ അറിയിച്ചു. സബ് കമ്മിറ്റി റിപോര്‍ട്ടു വന്ന ശേഷമേ രേഖമൂലം കത്തയക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. വിവരം അറിയിച്ചപ്പോള്‍ അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ പ്രതികരിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.

കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്‌കെ ഫണ്ട് കിട്ടാനുള്ളത് സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. 1,066 കോടി രൂപ ഒറ്റ തവണയായി തരണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി അനുഭവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജന്‍ ധന്‍ ഹോസ്റ്റലുകള്‍ക്കുള്ള ആറു കോടി രൂപയും മറ്റു ഹോസ്റ്റലുകളുടെ നവീകരണത്തിനായുള്ള മൂന്നു കോടി രൂപയും അടിയന്തരമായി റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.

അതേസമയം വന്ദേഭാരത് ട്രെയിനില്‍ കുട്ടികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ച വീഡിയോ ദക്ഷിണ റെയില്‍വേ പേജില്‍ പങ്കുവെച്ച സംഭവത്തില്‍ അടിയന്തര ഇടപെടല്‍ തേടി കേന്ദ്ര മന്ത്രിക്ക് കത്തയച്ചു. അന്വേഷണം നടത്തണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അംഗീകാരം കിട്ടണമെങ്കില്‍ സംസ്ഥാനത്തിന്റെ അംഗീകാരം വേണം. എന്‍ഒസി ഏതു സമയം വേണമെങ്കിലും റദ്ദാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. എല്ലാ കുട്ടികളും അംഗീകരിക്കുന്ന പാട്ടുകളെ പാടാന്‍ പാടുള്ളു.