പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81ശതമാനം വിജയം

Update: 2025-05-22 09:53 GMT
പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81ശതമാനം വിജയം

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 77.81 ശതമാനം വിജയമാണ് ഇപ്രാശ്യം സംസ്ഥാനത്തെ കുട്ടികള്‍ കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 78.69 ആയിരുന്നു വിജയശതമാനം.

ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയവര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. വിജയശതമാനം കൂടുതല്‍ രേഖപ്പെടുത്തിയത് എറണാകുളം ജില്ലയും(83.09) കുറവ് രേഖപ്പെടുത്തിയത് കാസര്‍കോഡ് ജില്ല(71.09)യിലുമാണ്.സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചപ്പോള്‍ എയ്ഡഡ് സ്‌കൂളുകളില്‍ 82.16ശതമാനമാണ് വിജയം. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91 ശതമാനം വിജയം രേഖപ്പെടുത്തി. ആറു സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി.

4,44,707 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 28,587 പേരും പരീക്ഷയെഴുതി. സേ പരീക്ഷ ജൂണ്‍ മൂന്നിനു നടക്കുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ സ്‌കൂള്‍ കോഴിക്കോട് ജില്ലയിലെ റഹ്‌മാനിയ സ്‌കൂള്‍ ആണ്. തുടര്‍ച്ചയായി ഏഴ് വര്‍ഷവും ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ എപ്ലസ് കരസ്ഥമാക്കുന്നത്.

പരീക്ഷാ ഫലം വൈകിട്ട് 3.30 മുതല്‍ www. results. hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.

Tags:    

Similar News