'കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും': കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

Update: 2026-02-15 14:12 GMT

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തന്നെ തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'വിഷന്‍ 2031' സമ്മേളനത്തില്‍ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കര്‍ അയ്യറുടെ പരാമര്‍ശം. 'അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍' എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം. പഞ്ചായത്തീരാജ് സംവിധാനത്തില്‍ കേരളത്തിന്റെ ഒന്നാം സ്ഥാനം നിയമപരമായി കൂടി ഉറപ്പിക്കാനാവശ്യമായ ഭേദഗതികള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നിര്‍ദ്ദേശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കര്‍ അയ്യര്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേയും പ്രശംസിച്ചു. സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവര്‍ത്തിച്ച സംസ്ഥാനമാണ് കേരളം. പാവപ്പെട്ടവര്‍ക്കും ഇത് തങ്ങളുടെ രാജ്യമാണെന്ന് തോന്നുന്ന, രാജ്യനിര്‍മ്മാണത്തില്‍ അവര്‍ക്ക് ഫലപ്രദമായ പങ്കാളിത്തമുള്ള ഒരു ഇന്ത്യയായിരുന്നു ഗാന്ധിജിയുടെ സ്വപ്നമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദര്‍ശനം ഇന്ത്യയില്‍ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

അതേസമയം സമ്മേളനം ബഹിഷ്‌കരിച്ച തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരുടെ നടപടിയില്‍ വളരെയധികം ഖേദിക്കുന്നുവെന്നും, ഇന്ന് നമ്മോടൊപ്പമില്ലാത്ത മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങള്‍ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ മൂന്നു ദിവസങ്ങളിലായാണ് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ 'വിഷന്‍ 2031: വികസനവും ജനാധിപത്യവും' എന്ന വിഷയത്തില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഫലസ്തീന്റെ ഇന്ത്യന്‍ അംബാസഡര്‍ അബ്ദുല്ല അബു ഷാവേസ്, മറ്റ് വിദഗ്ധര്‍, മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, ജി ആര്‍ അനില്‍, പി പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

Tags: