ഗര്‍ഡര്‍ വീണ് പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ മരിച്ച സംഭവം: കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് നിര്‍മാണ കമ്പനി

Update: 2025-11-13 12:35 GMT

ചേര്‍ത്തല: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ വീണ് പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് ഗര്‍ഡര്‍ വീണു മരിച്ചത്. രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് നിര്‍മാണ കമ്പനി. രണ്ടു ലക്ഷം രൂപ കരാര്‍ കമ്പനി ഇന്ന് കൈമാറും. ബാക്കിത്തുക പിന്നീട് കൈമാറുമെന്നാണ് വിവരം. സിഎംഡിആര്‍എഫില്‍ നിന്ന് നാലു ലക്ഷം രൂപ കൈമാറുമെന്ന് ആലപ്പുഴ ജില്ലാകളക്ടര്‍ അറിയിച്ചു. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഉറപ്പായാല്‍ മാത്രമേ മൃതദേഹം എറ്റെടുക്കൂവെന്ന് രാജേഷിന്റെ ബന്ധുക്കള്‍ അറിയിച്ചിരുന്നു.

ഇന്ന് പുലര്‍ച്ച മൂന്നു മണിയോടെയാണ് ചന്തിരൂര്‍ ഭാഗത്ത് ഗര്‍ഡര്‍ വീണ് അപകടമുണ്ടായത്. മുട്ടയുമായി എറണാകുളം ഭാഗത്തുനിന്നും ആലപ്പുഴയിലേക്ക് പോയ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് ഗര്‍ഡറുകള്‍ വീഴുകയായിരുന്നു. മൂന്നരമണിക്കൂറിനു ശേഷം വാഹനം പൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്. ജാക്കി തെന്നി രണ്ടു ഗര്‍ഡറുകള്‍ നിലം പതിക്കുകയായിരുന്നു.

സംഭവത്തില്‍ കളക്ടര്‍ റിപോര്‍ട്ടു തേടിയിട്ടുണ്ട്. അപകടത്തിന്റെ കാരണം വിശദമായി പരിശോധിക്കാനും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ആവശ്യമായ എല്ലാ തുടര്‍നടപടികളും സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ദേശീയപാത നിര്‍മാണത്തിന്റെ കരാര്‍ കമ്പനിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഇതു സംബന്ധിച്ച് ശക്തമായ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതിനാവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുന്നതായിരിക്കുമെന്നും കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിച്ചു.