പ്ലസ് ടു വിദ്യാര്‍ഥിനിയെ വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ചു; ഉടമക്കെതിരേ കേസെടുത്ത് പോലിസ്

Update: 2026-01-08 14:54 GMT

തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വളര്‍ത്തു നായ്ക്കള്‍ ആക്രമിച്ചു. ശ്രീകാര്യം പോങ്ങുമ്മൂട്ടില്‍ സ്‌കൂളില്‍നിന്ന് മടങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിനിയേയാണ് വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ചത്. കടിയേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. അപകടകാരികളായ ബെല്‍ജിയന്‍ ഷെപ്പേര്‍ഡ് നായ്ക്കളെ ഉടമ അലക്ഷ്യമായി അഴിച്ചുവിട്ടു എന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് പോലിസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു.

മണ്‍വിള സ്വദേശി മനോജ്-ആശ ദമ്പതികളുടെ മകള്‍ അന്ന മരിയക്കാണ് കടിയേറ്റത്. ബുധനാഴ്ച ഉച്ചയോടെ സ്‌കൂള്‍ കഴിഞ്ഞ് കൂട്ടുകാരിക്കൊപ്പം മടങ്ങുകയായിരുന്നു അന്ന മരിയ. അപകടകാരികളും വേട്ടയ്ക്ക് ഉപയോഗിക്കുന്നവയുമായ ബെല്‍ജിയന്‍ മാലിനോയ്സ് ഇനത്തില്‍പ്പെട്ട രണ്ടു നായ്കളാണ് കുട്ടിയെ ആക്രമിച്ചത്. വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് അന്ന മരിയയെ രക്ഷിച്ചത്. കാലില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.

പോങ്ങുംമൂട് ബാപുജി നഗറില്‍ കബീര്‍-നയന ദമ്പതികളുടേതാണ് രണ്ടു നായ്ക്കളും. നാട്ടുകാര്‍ അടിച്ചിട്ടും നായ്ക്കള്‍ കടി വിടാന്‍ കൂട്ടാക്കിയിരുന്നില്ല. നായ്ക്കളെ ഉടമ അലക്ഷ്യമായി അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് ശ്രീകാര്യം പോലിസില്‍ പരാതി നല്‍കിയിരുന്നു. പ്രൈമറി തലം മുതല്‍ കൊച്ചുകുട്ടികള്‍ നടന്നുപോകുന്ന വഴിയിലുണ്ടായ സംഭവത്തില്‍ നാട്ടുകാരും രോഷത്തിലാണ്.