പേരാമ്പ്ര അനു കൊലപാതകക്കേസ്; ഒരാൾ കൂടി പിടിയിൽ

Update: 2024-03-17 15:29 GMT

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകത്തില്‍ പ്രതി മുജീബ് ഉപയോഗിച്ച ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞത് നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമെന്ന് കോഴിക്കോട് റൂറല്‍ എസ്പി അരവിന്ദ് സുകുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കോഴിക്കോട് റൂറല്‍ പോലിസും മലപ്പുറം പോലിസും ചേര്‍ന്നാണ് കൊണ്ടോട്ടി സ്വദേശിയായ മുജീബ് റഹ്‌മാനെ പിടികൂടിയത്. മുജീബിന് എതിരെ അന്‍പതില്‍ അധികം കേസുകളുണ്ടെന്ന് എസ്പി വ്യക്തമാക്കി.കൊലപാതക രീതിയില്‍ നിന്നാണ് മുജീബിനെ സംശയം തോന്നിയത്. അനുവിന്റെ ശരീരത്തില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം പോലിസ് കണ്ടെടുത്തിട്ടുണ്ട്. തളളിയിട്ടപ്പോള്‍ തലയിടിച്ച് വീണ അനുവിന്റെ ബോധം നഷ്ടപ്പെട്ടു. ആളുകള്‍ കാണുമെന്നത് കൊണ്ട് പ്രതി അനുവിനെ വലിച്ചിഴച്ച് തോട്ടിലേക്ക് ഇടുകയായിരുന്നു. തുടര്‍ന്ന് തലയില്‍ ചവിട്ടി വെള്ളത്തില്‍ താഴ്ത്തിയാണ് അനുവിനെ കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടത്തിയ സമയം പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നും പോലിസ് വ്യക്തമാക്കി. അനുവിന്റെ സ്വര്‍ണം വില്‍ക്കാന്‍ മുജീബിനെ സഹായിച്ച ഒരാളെ കൂടി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇരുവരെയും പേരാമ്പ്ര പോലിസ് സ്റ്റേഷനിലെത്തിച്ചു.

ആശുപത്രിയിലേക്ക് പോകാന്‍ മറ്റൊരിടത്തു കാത്തു നില്‍ക്കുകയായിരുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് വീട്ടില്‍ നിന്നിറങ്ങി ധൃതിയില്‍ പോവുകയായിരുന്ന അനു എന്ന യുവതിയാണ് കഴിഞ്ഞ തിങ്കളാഴ്ച ദാരുണമായി കൊല്ലപ്പെട്ടത്. യുവതി ഗ്രാമീണ റോഡിലൂടെ നടന്നുവരുന്നത് മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി ഈ വഴി വന്ന കൊടും ക്രിമിനല്‍ മുജീബ് റഹ്‌മാന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അടുത്ത ജംക്ഷനില്‍ നില്‍ക്കുന്ന ഭര്‍ത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് മുജീബ് അനുവിനെ ബൈക്കില്‍ കയറ്റി. പിന്നീടായിരുന്നു ദാരുണ കൊലപാതകം.സിസിടിവിയില്‍ ബൈക്കിന്റെ നമ്പര്‍ തെളിഞ്ഞതും യുവതിയെ ഒരാള്‍ ബൈക്കില്‍ കയറ്റികൊണ്ട് പോകുന്നത് കണ്ടെന്ന പ്രദേശവാസിയുടെ മൊഴിയും കേസില്‍ നിര്‍ണ്ണായകമായി. ബലാത്സംഗം മോഷണം ഉള്‍പ്പെടെ 55 കേസുകള്‍ പ്രതിക്കെതിരെ ഉണ്ട്. കൊണ്ടോട്ടിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കവേ പ്രതി പോലിസിനെ ആക്രമിച്ചിരുന്നു. ഗ്ലാസ് കൊണ്ടുള്ള കുത്തേറ്റു എസ്‌ഐയുടെ കൈക്ക് പരിക്കുണ്ട്. പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.


Tags:    

Similar News