പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ്; പ്രതി വിനീഷ് രക്ഷപ്പെട്ടു, തിരച്ചില്‍ ഊര്‍ജ്ജിതം

Update: 2025-12-30 06:10 GMT

മലപ്പുറം: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. വിനീഷ് വിചാരണത്തടവുകാരനാണ്. മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിലെ മൂന്നാം വാര്‍ഡില്‍ ശുചിമുറിയുടെ ചുമര്‍ തുരന്നാണ് പ്രതി രക്ഷപ്പെട്ടത്.11 മണിയോടെ വിനീഷിനെ സെല്ലില്‍ കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് ചുമര്‍ തുരന്ന നിലയില്‍ കണ്ടെത്തിയത്. പ്രതിക്കായി പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. ഇയാള്‍ നേരത്തെയും ചാടി പോയിരുന്നു. അന്ന് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

2021 ജൂണിലായിരുന്നു എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്ന 21കാരിയായ ദൃശ്യ കൊല്ലപ്പെട്ടത്. ഒറ്റപ്പാലം ലക്കിടി നെഹ്റു അക്കാദമി ഒഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്നു ദൃശ്യ. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കിടപ്പുമുറിയില്‍ കയറി ദൃശ്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ സംഭവം നടന്ന അന്നുതന്നെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.


Tags: