എം എം നരവണെയുടെ ആത്മകഥയുടെ പിഡിഎഫ് പ്രചരിക്കുന്നു; കേസെടുത്ത് ഡല്‍ഹി പോലിസ്

Update: 2026-02-09 16:16 GMT

ന്യൂഡല്‍ഹി: കരസേന മുന്‍ മേധാവി ജനറല്‍ എം എം നരവണെയുടെ ആത്മകഥയുടെ പിഡിഎഫ് പ്രചരിക്കുന്നതില്‍ കേസെടുത്ത് ഡല്‍ഹി പോലിസ്. ആവശ്യമായ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനാണ് കേസെടുത്തത്. 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന്റെ പിഡിഎഫ് പകര്‍പ്പ് പ്രചരിക്കുന്നതായി വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലും മറ്റും കണ്ടെത്തിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പോലിസ് നടപടി. എം/എസ് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് പുസ്തകം തയ്യാറാക്കിയത്. ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട്. ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പോലിസിന്റെ പ്രാഥമിക പരിശോധനയില്‍ പിഡിഎഫ് പകര്‍പ്പ് ചില വെബ്സൈറ്റുകളില്‍ ലഭ്യമാണെന്ന് കണ്ടെത്തി. പകര്‍പ്പവകാശ ലംഘനങ്ങള്‍, നിയമവിരുദ്ധ വിതരണം അല്ലെങ്കില്‍ മറ്റ് വീഴ്ചകള്‍ എന്നിവ അന്വേഷണത്തിന്റെ ഭാഗമാകും. ഇതുവരെ പ്രസിദ്ധീകരണാനുമതി ലഭിക്കാത്ത അംഗീകാരത്തിനായി കാത്തിരിക്കുന്ന ഒരു പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ അനധികൃത പ്രചാരണവുമായി ബന്ധപ്പെട്ട ഒരു ലംഘനം ഇതില്‍ ഉള്‍പ്പെട്ടേക്കാമെന്നതിനാല്‍ വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചോര്‍ച്ചയുടെ ഉത്ഭവം കണ്ടെത്തുന്നതിനും, മെറ്റീരിയല്‍ അപ്ലോഡ് ചെയ്യുന്നതിനോ പ്രചരിപ്പിക്കുന്നതിനോ ഉത്തരവാദികളായവരെ തിരിച്ചറിയുന്നതിനും, അനുമതി ലഭിക്കുന്നതിന് മുന്‍പ് കൈയെഴുത്തുപ്രതി പൊതു വേദികളില്‍ എങ്ങനെയാണ് എത്തിയതെന്ന് കണ്ടെത്തുന്നതിനുമാണ് അന്വേഷണം നടത്തുക.

പുസ്തകത്തില്‍ ജനറല്‍ നരവണെയുടെ കുട്ടിക്കാലം മുതല്‍ സര്‍വീസ് കാലം വരേയുള്ള കാര്യങ്ങളാണ് പറയുന്നത്. പുസ്തകം ലോക്‌സഭയിലും ചര്‍ച്ചയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് ഭരണപക്ഷത്തിനെതിരേ നരവണെയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ ആയുധമാക്കിയത്. ദോക്ലാം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വീഴ്ചയും ചൈന ഭൂമി കൈയേറി എന്നടക്കമുള്ള വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. എന്നാല്‍ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ ഉയര്‍ത്തരുതെന്ന് വാദിച്ചായിരുന്നു ഭരണപക്ഷം പ്രതിരോധിച്ചത്. നരവണെയുടെ പുസ്തകം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

Tags: