10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍

പത്ത് മാസമുള്ള കുരുന്ന് അഞ്ച് കുഞ്ഞുങ്ങള്‍ക്ക് പുതുജീവനേകും

Update: 2026-02-13 13:52 GMT

കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്യുക. പകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്റെ വൃക്കകളും ഹൃദയ വാല്‍വും കരളും നേത്രപടലങ്ങളും ദാനം ചെയ്യും. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം തിരുവനന്തപുരത്തെത്തിക്കും. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിന്‍. മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.

അമൃത ആശുപത്രിയില്‍ നിന്നാണ് അവയവങ്ങള്‍ ദാനം ചെയ്യുക. രണ്ട് വൃക്കകള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികില്‍സയിലുള്ള പത്തുവയസുള്ള കുട്ടിക്ക് നല്‍കും. ഹൃദയ വാള്‍വ് തിരുവനന്തപുരം ശ്രീചിത്രയില്‍ ചികില്‍സയിലുള്ള കുട്ടിക്ക് നല്‍കും. കരള്‍ തിരുവനന്തപുരം കിംസില്‍ ചികില്‍സയിലുള്ള ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് പുതുജീവന്‍ പകരുക. കരള്‍ സ്വീകരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞായി ഈ കുട്ടി മാറും. നേത്രപടലങ്ങള്‍ കൊച്ചി അമൃതയിലേക്ക് കൊണ്ടുപോകും. എറണാകുളം അമൃത ആശുപത്രിയില്‍ നിന്ന് വൈകീട്ട് 6.30 യോടെ അവയവങ്ങള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.

അഞ്ച് പേര്‍ക്കാണ് കുഞ്ഞ് ആലിന്‍ പുതുജീവന്‍ പകരുക. ഫെബ്രുവരി അഞ്ചാം തിയതി തിരുവല്ലയില്‍ നിന്ന് കോട്ടയത്തേക്ക് പോകുംവഴിയാണ് ആലിന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. നിരവധി ആശുപത്രികളില്‍ ചികില്‍സ തേടി. ഒരാഴ്ച കുഞ്ഞ് ചികില്‍സയിലായിരുന്നെങ്കിലും ഇന്ന് കുഞ്ഞിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അവയവങ്ങള്‍ റിട്രീവ് ചെയ്യുന്ന നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.