പാലിയേക്കര ടോള്‍വിലക്ക് തുടരും

Update: 2025-09-25 05:29 GMT

തൃശൂര്‍: പാലിയേക്കര ടോള്‍വിലക്ക് തുടരുമെന്ന് ഹൈക്കോടതി. നാട്ടുകാര്‍ക്ക് നടക്കാന്‍ സുരക്ഷാബുദ്ധിമുട്ടുണ്ടെന്ന് ജില്ലാകലക്ടര്‍ റിപോര്‍ട്ടുനല്‍കിയതോടെയാണ് കോടതി വിലക്ക് തുടരുമെന്ന് ഉത്തരവിറക്കിയത്. അടിപ്പാത നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ടോള്‍ പിരിക്കാന്‍ സാധ്യമല്ലെന്ന് കോടതി അറിയിച്ചു. പ്രധാനമായും മുരിങ്ങൂര്‍ ഭാഗത്ത് ഇനിയും സുരക്ഷാഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇൗ മാസം 30ന് കേസ് വീണ്ടും പരിഗണിക്കും. കേസില്‍ ദേശീയപാതാ അതോറിറ്റിക്ക് കിട്ടിയ വലിയൊരു തിരിച്ചടിയാണ് ഇന്നത്തെ ഉത്തരവ്.

പാലിയേക്കരയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. പുതിയ അടിപ്പാതകളുടെ നിര്‍മാണം തുടങ്ങിയപ്പോള്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബദല്‍ സംവിധാനമൊരുക്കിയിരുന്നില്ല. ഇതോടെ സര്‍വിസ് റോഡുകള്‍ തകരുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുകയുമായിരുന്നു ദേശീയപാതയില്‍ കുരുക്കു മുറുകിയതിനെ തുടര്‍ന്ന് ആഗസ്റ്റ് ആറുമുതലാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചത് . തുടര്‍ന്ന് പുനഃസ്ഥാപിക്കാന്‍ എന്‍എച്ച്എയും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല.

Tags: