'പി വി അന്‍വര്‍ ഫ്രോഡ്, സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍'; തൃണമൂല്‍ കോണ്‍ഗ്രസ്

Update: 2026-04-20 14:17 GMT

ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വറിനുള്ള പിന്തുണ പിന്‍വലിച്ചുവെന്ന് തൃണമൂല്‍ ദേശീയ സെക്രട്ടറി വി ശിവദാസന്‍ പറഞ്ഞു. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അന്‍വര്‍ നേതൃത്വത്തിന് അയച്ച കത്തും പുറത്തുവിട്ടു. നിരവധി നേതാക്കള്‍ ടിഎംസിയില്‍ എത്തുമെന്ന് പറഞ്ഞ കത്താണ് നേതൃത്വം പുറത്തുവിട്ടിരിക്കുന്നത്.

ഈ പി വി അന്‍വര്‍, കുറച്ച് ദിവസം മുന്‍പ് കേരളത്തില്‍ ഞാന്‍ പോയ സമയത്ത് എന്റെ വീട്ടില്‍ വന്നു. മമതാ ബാനര്‍ജിയെ കാണണമെന്ന് പറഞ്ഞു. ഒരു കത്ത് എനിക്ക് തന്നു. ഇതില്‍ ഒരുപാട് എംഎല്‍എമാരും എംപിമാരും മറ്റ് രാഷ്ട്രീയ നേതാക്കളുമടക്കം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇത് അന്വേഷിക്കാന്‍ പാര്‍ട്ടി നേതൃത്വം എന്നെ ഏല്‍പ്പിച്ചു. ഞാന്‍ അന്വേഷിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും അതിനേ കുറിച്ച് ഒന്നുമറിയില്ലെന്ന് ബോധ്യമായി അദ്ദേഹം പറഞ്ഞു.

അന്‍വര്‍ ജയിക്കില്ല. അദ്ദേഹത്തിന് രാഷ്ട്രീയ സ്ഥിരതയില്ല. ഇന്ന് പറയുന്നതല്ല, നാളെ പറയുന്നത്. അങ്ങനൊരു ഫ്രോഡാണ് പി വി അന്‍വര്‍. ഇയാളൊരു ഫ്രോഡാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് മനസിലായി. ഇയാളെ വെച്ച് കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വളര്‍ത്താന്‍ പറ്റില്ലെന്ന് മനസിലായി. അതുകൊണ്ട് പിന്തുണ നിര്‍ത്തിവെച്ചു. പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണെന്ന വാര്‍ത്തകള്‍ കേട്ടുവെന്ന് തൃണമൂല്‍ ദേശീയ സെക്രട്ടറി വി ശിവദാസന്‍ പറഞ്ഞു.

യു പ്രതിഭ, കെ കെ രമ, കോവൂര്‍ കുഞ്ഞുമോന്‍, തോമസ് കെ തോമസ്, പ്രതിഭ ഹരി, കെ പി മോഹനന്‍ തുടങ്ങിയ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്നാണ് അന്‍വര്‍ കത്തില്‍ പറയുന്നത്. ജി സുധാകരന്‍, ഷൈന്‍ ടീച്ചര്‍, കാരാട്ട് റസാഖ്, ടി കെ നൗഷാദ്, എ വി ഗോപിനാഥ്, സി കെ പദ്മനാഭന്‍, ജോസ് കെ ബേബി, ഹുസൈന്‍ രണ്ടത്താണി, രാജേന്ദ്രന്‍ ഇടുക്കി, സി ദിവാകരന്‍, എ അസീസ്, ഷിബു ബേബി ജോണ്‍, തോമസ് ചാഴിക്കാടന്‍, കെ കെ ഷാജു, സുരേഷ് കുറുപ്പ്, മുഹമ്മദ് ഇഖ്ബാല്‍, പി സി തോമസ്, സഭാ വേങ്ങര, റോസക്കുട്ടി ടീച്ചര്‍, അഡ്വ. റഷീദലി, ഉമേഷ് ചാലിയില്‍, എം പി ഫൈസല്‍, ഐ എം വിജയന്‍ തുടങ്ങിയ നേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ കത്തില്‍ പറയുന്നുണ്ട്.

ഇന്ന് എറണാകുളത്ത് ചേര്‍ന്ന ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായി പി വി അന്‍വര്‍ അറിയിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന നിലയില്‍ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചതായി പി വി അന്‍വര്‍ അറിയിച്ചു. പുതിയ സംസ്ഥാന പാര്‍ട്ടി മെയ് 15നുള്ളില്‍ രൂപീകരിക്കും യുഡിഎഫിനും രാഹുല്‍ ഗാന്ധിക്കും ഒപ്പം നില്‍ക്കുമെന്നും അന്‍വര്‍ പറഞ്ഞു. ബേപ്പൂരില്‍ തനിക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം അനുവദിക്കാതിരുന്നതും നേതാക്കളാരും പ്രചാരണത്തിന് എത്താതിരുന്നതും കോണ്‍ഗ്രസ് നേതാക്കളുമായി വേദി പങ്കിടാന്‍ കഴിയില്ല എന്നുള്ളതുകൊണ്ടാണെന്നും അന്‍വര്‍ പറഞ്ഞു.

കോണ്‍ഗ്രസുമായി ഐക്യപ്പെടുന്ന ഏത് രാഷ്ട്രീയ നീക്കത്തേയും പിന്തുണക്കാന്‍ പ്രയാസമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ബോധ്യപ്പെടുത്തിയതായി പി വി അന്‍വര്‍ പ്രതികരിച്ചിരുന്നു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാതെ ആരെ പിന്തുണയ്ക്കും എന്ന ചോദ്യം നില്‍ക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ കൂടിയായിരുന്നു പി വി അന്‍വര്‍ വിശദീകരിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗുരുതര ആരോപണങ്ങള്‍ തുടരെ ഉന്നയിച്ച് സിപിഎമ്മുമായി വഴിപിരിഞ്ഞ പി വി അന്‍വര്‍, എംഎല്‍എ സ്ഥാനം രാജിവച്ച് ഡിഎംകെ പാര്‍ട്ടി ഉണ്ടാക്കി. എന്നാല്‍ തമിഴ്നാട് ഡിഎംകെ അംഗീകരിച്ചില്ല. തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് പുതിയ രാഷ്ട്രീയ നീക്കം നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി. പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് അസോസിയേറ്റ് ഘടകകക്ഷിയാക്കി.

Tags: