കത്തോലിക്കാ സഭാനേതൃത്വത്തിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി പി സി ജോര്‍ജ്

Update: 2026-04-10 08:14 GMT

പത്തനംതിട്ട: കത്തോലിക്കാ സഭാനേതൃത്വത്തിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പി സി ജോര്‍ജ്. മെത്രാന്മാര്‍ രാഷ്ട്രീയം പറയുകയാണെങ്കില്‍ അവരെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും അത്തരക്കാരോട് യാതൊരു ബഹുമാനവും കാണിക്കില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. വിവരം കെട്ട രീതിയിലാണ് ചില മെത്രാന്മാരുടെ പ്രവര്‍ത്തിയെന്നും ഇവര്‍ ഇങ്ങനെ തുടര്‍ന്നാല്‍ സഭയെയും മെത്രാന്മാരെയും തള്ളിപ്പറയേണ്ടി വരുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

മകന്‍ ഷോണ്‍ ജോര്‍ജ് സഭാനേതൃത്വത്തിനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ സത്യസന്ധമാണെന്ന് വ്യക്തമാക്കിയ ജോര്‍ജ്, സഭയുടെ രാഷ്ട്രീയ ഇടപെടലുകളെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു.

പൂഞ്ഞാറില്‍ സഭയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഉപകാരങ്ങള്‍ ചെയ്തിട്ടുള്ളത് താനാണെന്ന് അവകാശപ്പെട്ട ജോര്‍ജ്, എന്ത് കിട്ടിയിട്ടാണ് സഭാനേതൃത്വം യുഡിഎഫിന് വേണ്ടി കുഴലൂത്ത് നടത്തുന്നതെന്നും ചോദിച്ചു.

വിദേശഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്സിആര്‍എ ബില്ലിനെതിരെ സംസാരിക്കുന്ന മെത്രാന്മാര്‍ക്കെതിരെയും പി സി ജോര്‍ജ് ആഞ്ഞടിച്ചു. വിദേശത്തുനിന്ന് വരുന്ന പണത്തിന് കണക്ക് നല്‍കാന്‍ സഭാനേതൃത്വം എന്തിനാണ് ഭയക്കുന്നത്? സഭയോട് മൃദുസമീപനം കാണിക്കണമെന്ന് അമിത് ഷാ പറഞ്ഞിട്ടും ചിലര്‍ വെറുതെ ബഹളം വെക്കുകയാണെന്നും ഇത്തരം ''ഊളത്തരങ്ങള്‍'' കാണിക്കുന്നവര്‍ക്ക് വീട്ടിലിരിക്കാമെന്നും അദ്ദേഹം പരിഹസിച്ചു. ദീപിക പത്രം വായിക്കുന്നവര്‍ക്ക് വട്ടാണെന്നും മെത്രാന്മാരല്ല സഭയെന്നും പറഞ്ഞ അദ്ദേഹം, തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചതെന്നും പി സി ജോര്‍ജ് പറഞ്ഞു.

Tags: