തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Update: 2026-04-09 09:02 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച കിളിമാനൂര്‍ സ്വദേശിനി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്. ഹൃദയം ഉള്‍പ്പടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് ലിസി ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സ് വഴി കൊണ്ടുപോകും.

ഒരു വൃക്ക തിരുവന്തപുരം കിംസ് ആശുപത്രിയിലേക്കും, ഒരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും, കരള്‍ കിംസ് ആശുപത്രിയിലേക്കും, കോര്‍ണിയ തിരുവനന്തപുരം കണ്ണാശുപത്രി എന്നിവിടങ്ങളിലേക്കുമാണ് നല്‍കുന്നത്. കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണ് ഈ അവയവദാന പ്രക്രിയ ഏകോപിപ്പിക്കുന്നത്.

ശ്രീകാര്യത്തെ വാടക വീട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്ന ജയി ജയകുമാറിനെ ഏപ്രില്‍ രണ്ടിന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ കഴിഞ്ഞദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.