ചീഫ് ഇലക്ഷന്‍ കമ്മീഷണറെ പദവിയില്‍ നിന്ന് നീക്കാനുള്ള ആവശ്യം ശക്തമാക്കി പ്രതിപക്ഷം

Update: 2026-04-19 05:42 GMT

ന്യൂഡല്‍ഹി: ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും രംഗത്ത്. മുന്‍പ് സമര്‍പ്പിച്ച നോട്ടിസുകള്‍ തള്ളപ്പെട്ട സാഹചര്യത്തില്‍, കൂടുതല്‍ ശക്തമായ ആരോപണങ്ങളും വിശദാംശങ്ങളും ഉള്‍പ്പെടുത്തി പുതിയ നോട്ടിസ് നല്‍കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

131ാം ഭരണഘടനാ ഭേദഗതി ബില്ല് ലോക്‌സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിപക്ഷം വിഷയത്തില്‍ സമ്മര്‍ദം ശക്തമാക്കുന്നത്. ഭരണഘടനാപരമായ നിഷ്പക്ഷത പാലിക്കുന്നതില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ പരാജയപ്പെട്ടുവെന്നും, കേന്ദ്ര ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നുമാണ് പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികളില്‍ അന്വേഷണം തടസ്സപ്പെടുത്തുകയാണെന്നും, ബിഹാര്‍, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കലില്‍ വ്യാപക ക്രമക്കേടുകള്‍ ഉണ്ടായെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ബിജെപിക്ക് അനുകൂലമായ സമീപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

അതേസമയം, ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളില്ലെന്നും അവ ഭരണഘടനയില്‍ പറയുന്ന 'ദുര്‍നടപടി' എന്ന പരിധിയില്‍ വരുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍ നോട്ടിസുകള്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും രാജ്യസഭാ അധ്യക്ഷന്‍ സി പി രാധാകൃഷ്ണനും തള്ളിയത്. പുതിയ നോട്ടിസ് ലോക്‌സഭയിലോ രാജ്യസഭയിലോ ആദ്യം അവതരിപ്പിക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷം ഉടന്‍ തീരുമാനമെടുക്കും.

Tags: