'തന്നേയും കുടുംബത്തേയും ദ്രോഹിച്ച് രണ്ടാക്കിയത് ഉമ്മന്‍ ചാണ്ടി'; മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

തന്റെ പിതാവിനെ ഗണേഷ് കുമാര്‍ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ആരോപണത്തിലാണ് മറുപടി

Update: 2026-01-22 12:50 GMT

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരേയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കെതിരേയും ആരോപണങ്ങളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. തന്നേയും കുടുംബത്തേയും ദ്രോഹിച്ച് രണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്ന് കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മുന്‍പ് മന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരിച്ചെടുക്കാമെന്ന് വാഗ്ദാനം നല്‍കി തന്നെ പറ്റിച്ച ഉമ്മന്‍ചാണ്ടി തന്നോട് ചെയ്തത് വലിയ ദ്രോഹമാണെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പിതാവിനെ ഗണേഷ് കുമാര്‍ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ആരോപണത്തിലാണ് മറുപടി

'തിരഞ്ഞെടുപ്പ് വന്നതോടെയാണ് ഉമ്മന്‍ചാണ്ടിയെ ദ്രോഹിച്ചുവെന്ന് പുതിയ കഥ. ഇത്രയും കാലം ഉമ്മന്‍ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന് അറിയാത്തൊരു രഹസ്യം തിരഞ്ഞെടുപ്പിന് തലേന്ന് ആരെ പറ്റിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി എന്നെ ദ്രോഹിച്ചതിന് കുഴപ്പമൊന്നുമില്ലേ? എന്റെ കുടുംബം തകര്‍ത്ത് എന്റെ മക്കളേയും എന്നേയും രണ്ട് വഴിക്കാക്കിയ ദുഷ്ടത്തരത്തിന് ഉമ്മന്‍ചാണ്ടി മറുപടി പറയുമോ? ഉമ്മന്‍ചാണ്ടിയുടെ മകന്‍ മറുപടി പറയുമോ? ഉമ്മന്‍ചാണ്ടിയല്ലേ എന്നെ ചതിച്ചത്. എന്ത് കുറ്റം ചെയ്തിട്ടാണ് 2003ല്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത്. എന്റെ പേരില്‍ ഏത് കേസാണുള്ളത്. ഒരു കുടുംബവഴക്കിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ച് തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചു', കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും ഗണേഷ് കുമാര്‍ മറുപടി നല്‍കി. 'കള്ളസാക്ഷി പറയരുത്' എന്ന ബൈബിള്‍ വചനം ചാണ്ടി ഉമ്മന്‍ ഓര്‍ക്കണമെന്നും അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് അദ്ദേഹത്തിന് ഗുണകരമാകില്ലെന്നും മന്ത്രി പരിഹസിച്ചു. സോളാര്‍ കേസിലെ കത്തുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന രീതിയിലാണ് താന്‍ സിബിഐക്ക് മൊഴി നല്‍കിയത്. എന്നാല്‍ ആ നന്ദി പോലും അദ്ദേഹം കാണിച്ചില്ലെന്നും, ചാണ്ടി ഉമ്മന്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ പല കാര്യങ്ങളും തനിക്ക് വിളിച്ചു പറയേണ്ടി വരുമെന്നും ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. സോളാര്‍ക്കേസില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ ബി ഗണേഷ് കുമാറാണെന്ന് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ ആരോപിച്ചിരുന്നു. പത്തനാപുരം മാങ്കോട് നടന്ന രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല. എന്റെ പിതാവും ആര്‍ ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അത്രയ്ക്കും ദൃഢമായിരുന്നു. ഗണേഷ്‌കുമാറിന്റെ അമ്മയെ ഞാന്‍ ആന്റിയെന്നാണ് വിളിക്കാറ്. എന്നെ സ്നേഹിച്ചതു പോലെയാണ് ഗണേഷ്‌കുമാറിനെയും അപ്പന്‍ സ്നേഹിച്ചത്. എന്നിട്ടും സോളര്‍ കേസില്‍ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായി. അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസ്സിലാക്കുന്നത്', എന്നായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്.