'കേരളത്തോട് അവഗണന മാത്രം, കേന്ദ്ര ബജറ്റ് യുദ്ധപ്രഖ്യാപനം'; എം വി ഗോവിന്ദന്‍

Update: 2026-02-01 10:26 GMT

കാസര്‍കോട്: കേന്ദ്ര ബജറ്റിനെതിരേ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തെ തകര്‍ക്കുന്ന നിലപാട് തുടരുന്ന കേന്ദ്ര സര്‍ക്കാര്‍, ബജറ്റിലൂടെ കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് നടത്തിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതിനെതിരേ വലിയ പ്രതിഷേധം ഉയരുമെന്നും കേന്ദ്ര അവഗണന ജാഥയിലൂടെ ജനങ്ങളോട് വിശദീകരിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ഇടതുപക്ഷ ബദലിനെ ഉപരോധം തീര്‍ത്ത് തകര്‍ക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും നവകേരളമെന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

'കേരളം ഒന്നും ആവശ്യപ്പെട്ടില്ലെന്ന പ്രതിപക്ഷത്തിന്റെ വാദം പച്ചക്കളളമാണ്. എയിംസ് ഉള്‍പ്പെടെ 29 ആവശ്യങ്ങള്‍ കേരളം കേന്ദ്രത്തിന് മുന്നില്‍വെച്ചിരുന്നു. അതിവേഗ റെയില്‍ പദ്ധതി ഇല്ലാത്തതില്‍ ഇ ശ്രീധരന്‍ തന്നെ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഇ ശ്രീധരന്‍ പ്രഖ്യാപിച്ച പദ്ധതിക്ക് കേന്ദ്ര അനുമതി ഇല്ലെന്ന് നേരത്തെ അറിയാമായിരുന്നു. ആര്‍ആര്‍ടിഎസ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. അതിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാന്‍ സാധ്യതയില്ല' എം വി ഗോവിന്ദന്‍ പറഞ്ഞു.

ആയുര്‍വേദ ചികില്‍സയെ പ്രോല്‍സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി മൂന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ(എഐഎ) പ്രഖ്യാപിച്ചപ്പോഴും ആയുര്‍വേദത്തിന്റെ പ്രധാനകേന്ദ്രമായ കേരളത്തിന് ഒന്നുപോലും ലഭിച്ചില്ല. ഏഴിടങ്ങളില്‍ അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചെങ്കിലും പട്ടികയില്‍ കേരളം ഉള്‍പ്പെട്ടില്ല. കേരളത്തെ ഉള്‍പ്പെടുത്തി അപൂര്‍വ ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ കേന്ദ്രത്തിന്റെ ധാതു ഇടനാഴി സ്വകാര്യമേഖലയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: