ചാലക്കുടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

Update: 2025-12-08 03:33 GMT

ത്യശൂര്‍: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടും മരണം. ചാലക്കുടി ചായ്പന്‍ക്കുഴിയില്‍ തെക്കൂടന്‍ സുബ്രന്‍(68)ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ചായ കുടിക്കാന്‍ ഹോട്ടലിലേക്ക് വരുമ്പോഴാണ് ആക്രമണം. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

അതേസമയം കഴിഞ്ഞ ദിവസം കടുവ സെന്‍സസിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കൊല്ലപ്പെട്ടിരുന്നു. കാളിമുത്തുവിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായി. നട്ടെല്ലും വാരിയെല്ലുകളും തകര്‍ന്ന നിലയിലാണ്. ആന്തരികാവയവങ്ങള്‍ക്കെല്ലാം ക്ഷതമേറ്റു. ആന പിന്നില്‍ നിന്നും തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെ ക്ഷതങ്ങളും ശരീരത്തിലുണ്ട്. തുമ്പിക്കൈ കൊണ്ട് എറിഞ്ഞ ശേഷം കാട്ടാന നെഞ്ചില്‍ ചവിട്ടിയെന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. കാളിമുത്തുവിന്റെ മകന്‍ അനില്‍കുമാറിന് വനം വകുപ്പില്‍ താല്‍കാലിക ജോലി നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു. കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരത്തുക ഇന്ന് കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചു.

Tags: