കോട്ടയത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

നാലുപേര്‍ക്ക് പരിക്ക്

Update: 2026-01-27 17:06 GMT

കോട്ടയം: കറുകച്ചാലില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. സ്വകാര്യ സുരക്ഷാജീവനക്കാരന്‍ മംഗലാപുരം സ്വദേശി ഷെമീമാണ് മരിച്ചത്. കറുകച്ചാല്‍ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ചമ്പക്കര ആശ്രമം പടിയില്‍ വൈകിട്ട് 3.45ഓടെ 20 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണത്. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാവരും കര്‍ണാടക സ്വദേശികളാണെന്നാണ് വിവരം.

വലിയ ശബ്ദത്തോടെ തോട്ടിലേക്ക് പതിച്ചതിന് തൊട്ടുപിന്നാലെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും പലരും കാറിനടിയില്‍ പെട്ടുകിടക്കുന്ന നിലയിലായിരുന്നു. ഇവരെ പുറത്തെത്തിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. 20 മിനിറ്റോളം എടുത്താണ് പുറത്തെടുത്തത്. തോടിനോട് ചേര്‍ന്നാണ് റോഡ് കടന്നുപോകുന്നത്. വളവില്‍ അപകട സൂചന ബോര്‍ഡുകളോ, റോഡ് വശത്ത് സുരക്ഷ വേലികളോ ഇല്ല. നേരത്തേ ഇവിടെ ആറ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. തോട്ടില്‍ സംരക്ഷണഭിത്തിയില്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.