ഹജ്ജ്​ തീർഥാടകർ തിരിച്ചറിയൽ കാർഡ് ആയ 'നുസ്​ക്​' ​കൈയില്‍ കരുതണമെന്ന് മന്ത്രാലയം

Update: 2024-05-27 10:32 GMT

റിയാദ്: ഹജ്ജ് തീര്‍ഥാടകര്‍ 'നുസ്‌ക്' കാര്‍ഡ് നേടുകയും കൂടെ കരുതുകയും വേണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം എല്ലാ തീര്‍ഥാടകര്‍ക്കും മന്ത്രാലയം ഇത് നല്‍കുന്നുണ്ട്. തീര്‍ഥാടകര്‍ എല്ലാ യാത്രയിലും കാര്‍ഡ് കൈവശം വെക്കുകയും ആവശ്യമാകുമ്പോള്‍ കാണിച്ചു കൊടുക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

നിയമാനുസൃത തീര്‍ഥാടകരെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കാനുള്ള ഔദ്യോഗികവും അംഗീകൃതവുമായ തിരിച്ചറിയല്‍ കാര്‍ഡാണിതെന്നും മന്ത്രാലയം സുചിപ്പിച്ചു. സ്വകാര്യ വിവരങ്ങള്‍, ഐഡന്റിറ്റി നമ്പര്‍ അല്ലെങ്കില്‍ ഏകീകൃത റഫറന്‍സ് നമ്പര്‍, ആരോഗ്യ വിവരങ്ങള്‍, മക്ക, മദീന എന്നിവിടങ്ങളില്‍ താമസിക്കുന്ന സ്ഥലം, പുണ്യസ്ഥലങ്ങളില്‍ സേവനം നല്‍കുന്ന കമ്പനികളുടെ പേരുകള്‍, അവരുമായി ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍, ഗ്രൂപ്പ് ലീഡറെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഡിജിറ്റല്‍ കാര്‍ഡ്. തീര്‍ഥാടകര്‍ക്ക് കാര്യക്ഷമമായും വേഗത്തിലും സേവനം ലഭ്യമാക്കാന്‍ ഇത് സഹായിക്കുന്നു. ഹജ്ജ് നിര്‍വഹിക്കുന്ന സമയത്തുടനീളം പുണ്യസ്ഥലങ്ങളില്‍ നിന്ന് പുറത്തുകടക്കുക, പ്രവേശിക്കുക, യാത്ര ചെയ്യുക എന്നിവക്ക് കാര്‍ഡ് നിര്‍ബന്ധമാണ്. വഴിതെറ്റുമ്പോള്‍ തീര്‍ഥാടകനെ എളുപ്പത്തിലും സൗകര്യപ്രദമായും ലക്ഷ്യസ്ഥാനത്തെത്തിക്കാനും ആവശ്യമായ മെഡിക്കല്‍ സേവനം ലഭ്യമാക്കാനും ഇത് സഹായിക്കുന്നു.

Tags: