കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആവശ്യത്തിന് ഉപകരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ്

സൂപ്രണ്ട് ഇടപെട്ട് കീറിക്കളഞ്ഞു

Update: 2026-03-11 12:35 GMT

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ സൗകര്യമില്ലായ്മ തുറന്നുപറഞ്ഞ് നോട്ടീസ് പതിപ്പിച്ചു. ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഇല്ലെന്നുപറഞ്ഞാണ് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ വിഭാഗത്തില്‍ നോട്ടീസുകള്‍ പതിപ്പിച്ചത്. ഇത് ആരാണ് ചെയ്തതെന്ന വിവരം പുറത്തുവന്നിട്ടില്ല. പ്രധാനമായും എട്ട് അപര്യാപ്തതകളാണ് നോട്ടീസില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കെത്തുന്ന രോഗികള്‍ ആശുപത്രിയുടെ അപര്യാപ്തതകള്‍ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസില്‍ പറയുന്നു.

സുസജ്ജമായ തീവ്രപരിചരണ വിഭാഗമില്ല. വേണ്ടത്ര പരിശീലനമുള്ള ജീവനക്കാരുടെ കുറവുണ്ട്, തിയേറ്ററില്‍ വിദഗ്ദരായ സഹപ്രവര്‍ത്തകരുടെ കുറവുണ്ട്, പൊളിഞ്ഞുവീഴുന്ന പെയിന്റ് പാളികളില്‍ നിന്ന് അണുബാധയേല്‍ക്കാന്‍ സാദ്ധ്യതയുണ്ട്, ഹൃദ്രോഗ വിദഗ്ദനും വൃക്കരോഗ വിദഗ്ദനും ഇവിടെയില്ല, വൈകിട്ട് അഞ്ചുമണിക്കുശേഷം ഫാര്‍മസി പ്രവര്‍ത്തിക്കില്ല, വന്യമൃഗങ്ങളുടെ ശല്യം ആശുപത്രിക്കുള്ളിലുണ്ട് എന്നീകാര്യങ്ങള്‍ സൂചിപ്പിച്ചാണ് നോട്ടീസ്.

ഓപ്പറേഷന്‍ ചെയ്യുന്ന രോഗികളുടെ പൂര്‍ണ ഉത്തരവാദിത്വം ഡോക്ടര്‍ക്ക് ആയതിനാലാണ് അസൗകര്യങ്ങള്‍ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്. നോട്ടീസ് ശ്രദ്ധയില്‍പ്പെട്ടതോടെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറി കളഞ്ഞു. സംഭവത്തില്‍ ശസ്ത്രക്രിയാ വിഭാഗം മേധാവി ശിവപ്രസാദിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

Tags: