പാകിസ്താന്‍ കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിച്ച് ഇന്ത്യ

പഹല്‍ഗാം ആക്രമണത്തെതുടര്‍ന്ന് പാകിസ്താനുമായുള്ള മറ്റു വ്യാപാര ബന്ധങ്ങളിലും ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു

Update: 2025-05-03 10:44 GMT

ന്യൂഡല്‍ഹി: പാകിസ്താന്‍ കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിച്ച് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്) ഉത്തരവ് പുറപ്പെടുവിച്ചു. പഹല്‍ഗാം ആക്രമണത്തെതുടര്‍ന്ന് പാകിസ്താനുമായുള്ള മറ്റു വ്യാപാര ബന്ധങ്ങളിലും ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. ഇതിനോടകം തന്നെ പാകിസ്താനില്‍ നിന്നുള്ള ഇറക്കുമതി ഇനത്യ നിരോധിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ നീക്കം.

'ഇന്ത്യന്‍ ആസ്തികള്‍, ചരക്കുകള്‍, അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാന്‍' ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതുവരെ മറ്റു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിഎസ് ഉത്തരവില്‍ പറയുന്നു.

എല്ലാ ഇന്ത്യന്‍ തുറമുഖങ്ങളും, മെര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പുകളും (എംഎംഡികള്‍) ഈ ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച് മറ്റു നിര്‍ദേശങ്ങള്‍ നല്‍കുന്നതുവരെ ഈ ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2024ല്‍ പാകിസ്താന്‍ പതാകയുള്ള 10 കപ്പലുകള്‍ മാത്രമാണ് ഇന്ത്യന്‍ തുറമുഖങ്ങളിലെത്തിയത്. അതേസമയം നാല് ഇന്ത്യന്‍ കപ്പലുകള്‍ പാകിസ്താന്‍ തുറമുഖങ്ങളും സന്ദര്‍ശിച്ചു. നയതന്ത്ര ബന്ധങ്ങള്‍ വഷളായതിനാല്‍, ഉഭയകക്ഷി വ്യാപാരത്തിന്റെ ഭൂരിഭാഗവും മൂന്നാം രാജ്യങ്ങളിലൂടെയോ വാഗ-അട്ടാരി പോലുള്ള കര അതിര്‍ത്തികളിലൂടെയോ ആണ് നടന്നത്.

Tags: