നവജാത ശിശുവിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കിയില്ല; കുഞ്ഞിന്റെ മൃതദേഹം കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി പിതാവ്

Update: 2026-03-09 11:12 GMT

റാഞ്ചി: നവജാത ശിശുവിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവ് കുഞ്ഞിന്റെ മൃതദേഹം കാര്‍ഡ്‌ബോര്‍ഡില്‍ പെട്ടിയിലാക്കി കൊണ്ടുപോകേണ്ടി വന്നു. ജാര്‍ഗണ്ഡിലെ പശ്ചിമ സിങ്ഭൂം ജില്ലയിലെ ചക്രധര്‍പൂര്‍ സബ് ഡിവിഷണല്‍ ആശുപത്രിയിലാണ് സംഭവം.

ബംഗ്രാസായ് ഗ്രാമവാസിയായ രാമകൃഷ്ണ ഹെംബ്രോയുടെ ഭാര്യ റീത്തയെ പ്രസവത്തിനായി മാര്‍ച്ച് 5നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പ്രസവം നടന്നെങ്കിലും കുഞ്ഞ് ജനിച്ച ഉടന്‍ മരിച്ചു. മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഒരുക്കണമെന്ന് ഹെംബ്രോ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഉടന്‍ മാറ്റണമെന്ന് വാര്‍ഡ് ബോയ്മാര്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ട കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ കുഞ്ഞിനെ കിടത്തി ഹെംബ്രോ മടങ്ങുകയായിരുന്നു.

അതേസമയം, കുടുംബം ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അജോയ് സിങ് അറിയിച്ചു.

Tags: