എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം; കോണ്‍ഗ്രസ് നിയമനക്കോഴയില്‍ ഐ സി ബാലകൃഷ്ണനെതിരേ എഫ്‌ഐആര്‍

Update: 2025-12-06 06:33 GMT

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകനും ജീവനൊടുക്കാന്‍ കാരണമായ കോണ്‍ഗ്രസ് നിയമനക്കോഴയില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിജയനെ ഇടനിലക്കാരനാക്കി കോഴ വാങ്ങിയതിന്റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതോടെയാണ് വിജിലന്‍സ് കേസ് രജിസറ്റര്‍ ചെയ്തത്.

ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റായിരിക്കെ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിയമനം വാഗ്ദാനം ചെയ്താണ് നേതാക്കള്‍ പണം തട്ടിയതെന്നാണ് കേസ്. നിയമനക്കോഴയില്‍ എംഎല്‍എയുടെ ഓഫീസ് ജീവനക്കാരന്‍ വഴി 15 ലക്ഷം രൂപ വാങ്ങിയെന്നും പരാതിയുണ്ടായി. ബാങ്ക് നിയമനത്തിന് എംഎല്‍എ നല്‍കിയ ശുപാര്‍ശക്കത്ത് പുറത്തുവന്നു. ആത്മഹത്യാ പ്രേരണക്കേസിലും ബാലകൃഷ്ണന്‍ ഒന്നാം പ്രതിയാണ്.

2024 ഡിസംബര്‍ 27നാണ് എന്‍ എം വിജയനും മകനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കീടനാശിനി കഴിച്ചാണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. സാമ്പത്തിക ബാധ്യതയായിരുന്നു കാരണം. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ രണ്ടുപേരും മരിക്കുകയായിരുന്നു. എന്‍ എം വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നായിരുന്നു പോലിസിന്റെ കണ്ടെത്തല്‍. 10 ബാങ്കുകളില്‍ വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് നിഗമനം.

Tags: