നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് പ്രത്യേകസംഘം

അധ്യാപകര്‍ക്കെതിരേ കേസെടുത്തു

Update: 2026-04-12 15:29 GMT

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍ എല്‍ നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരേ കേസെടുത്ത് പോലിസ്. ഡോ. എം കെ റാം, സംഗീത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വിശദമായ അന്വേഷണത്തിന് ഏഴ് അംഗ പ്രത്യേകസംഘം രൂപീകരിച്ചു. കേസില്‍ ആത്മഹത്യാപ്രേരണ കുറ്റവും പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയതായി കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു. റാഗിങ് പരാതിയും അന്വേഷിക്കുമെന്നും സിറ്റി പോലിസ് കമ്മിഷണര്‍ അറിയിച്ചു.

കണ്ണൂര്‍ എസിപി ആര്‍ ഹരിപ്രസാദിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ചക്കരക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ എ ഫക്രുദ്ദീന്‍, ചക്കരക്കല്‍ എസ് ഐ, എന്നിവരുള്‍പ്പെട്ട ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍, അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കണ്ണൂര്‍ പോലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന യുവജന കമ്മീഷനും വിഷയത്തില്‍ കേസെടുത്തു.

ബന്ധുക്കളുടെ പരാതിയില്‍ ചക്കരക്കല്‍ പോലിസാണ് കേസന്വേഷിക്കുന്നത്. സഹോദരി നിഖിലയുമായി നടത്തിയ ഫോണ്‍ ചാറ്റുകളില്‍ ഓറല്‍ പാതോളജി വിഭാഗം മേധാവി ഡോ. റാമും ഡോ. സംഗീതയും നിറത്തിന്റെയും ജാതിയുടെയും സാമ്പത്തികനിലയുടേയും പേരില്‍ അധിക്ഷേപിച്ചതായി നിധിന്‍രാജ് പറയുന്നുണ്ട്. ഹോസ്റ്റല്‍ വാര്‍ഡന്‍ കമലിനെക്കുറിച്ചും പരാമര്‍ശമുണ്ട്. ഇതെല്ലാം കാണിച്ചാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

വെള്ളിയാഴ്ചയാണ് നിധിന്‍രാജിനെ ആശുപത്രിക്കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടത്. വെള്ളിയാഴ്ച ഉച്ചവരെ നിധിന്‍രാജ് ക്ലാസിലുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷമാണ് മെഡിക്കല്‍ കോളജ് റിസപ്ഷന്റെ പിറകിലെ കല്ലുപാകിയ തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നരയോടെ മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷകസംഘം സഹപാഠികളില്‍നിന്ന് മൊഴിയെടുത്തു. സസ്പെന്‍ഷനിലായ ഓറല്‍ പാതോളജി വിഭാഗം മേധാവി ഡോ. റാമില്‍നിന്നും ഡോ. സംഗീത നമ്പ്യാരില്‍ നിന്നും അടുത്ത ദിവസം മൊഴിയെടുക്കും.