നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണിയല്ല മരണകാരണമെന്ന് സഹോദരി

Update: 2026-04-14 06:08 GMT

കണ്ണൂര്‍: ലോണ്‍ ആപ്പ് ഭീഷണി കാരണം സഹോദരന്‍ ആത്മഹത്യ ചെയ്യില്ലെന്ന് നിതിന്‍ രാജിന്റെ സഹോദരി. ആത്മഹത്യക്കു പുറകില്‍ അധ്യാപകരാണെന്ന് അവര്‍ പറഞ്ഞു.

നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നിതിന്‍ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടെന്ന് ദൃക്സാക്ഷികളുടെ മൊഴിയും പോലിസിന് കിട്ടിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ഓഫീസില്‍ വച്ച് നിതിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.

മരണത്തിന് തൊട്ടുമുന്‍പ് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഇത് വിദ്യാര്‍ഥികള്‍ സമ്മതിക്കുന്നുണ്ട്. അതിനുമുന്‍പ് റാം എന്ന അധ്യാപകനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചത്. ഓഫീസില്‍ പ്രിന്‍സിപ്പല്‍ വിനോദ് മോനിയും മറ്റൊരു അധ്യാപകനുമാണ് ഉണ്ടായിരുന്നത്. ഓഫീസില്‍ നിന്ന് പുറത്തേക്ക് നിതിന്‍ കരഞ്ഞുകൊണ്ടാണ് വന്നതെന്ന് മറ്റ് വിദ്യാര്‍ഥികളും മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് ശേഖരിച്ചത്.

അതേസമയം, സംഭവത്തില്‍ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല. മതിയായ തെളിവുകള്‍ ശേഖരിച്ചിട്ട് മതി അറസ്റ്റെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നിലവില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകരും ഒളിവില്‍ തുടരുകയാണ്.

Tags: