ചികില്‍സാ പിഴവിനെ തുടര്‍ന്ന് ഒന്‍പതുകാരിക്ക് കൈ നഷ്ടപ്പെട്ട സംഭവം; കൃത്രിമ കൈയ്ക്ക് ആവശ്യമായ മുഴുവന്‍ തുകയും അടച്ചെന്ന് വി ഡി സതീശന്‍
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികില്‍സാ പിഴവിനെ തുടര്‍ന്ന് വലത് കൈ നഷ്ടപ്പെട്ട ഒന്‍പത് വയസുകാരിയുടെ ചികില്‍സ തുടങ്ങിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൃത്രിമ കൈക്ക് ആവശ്യമായ മുഴുവന്‍ തുകയും അടച്ചുവെന്നും കൃത്രിമ കൈക്കായുള്ള അളവെടുപ്പ് പൂര്‍ത്തിയായെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
വിനോദിയുടെ വേദനയെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ വെള്ളിയാഴ്ചയാണ് ശ്രദ്ധയില്‍പ്പെട്ടത്. കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവന്‍ ചെലവും ഏറ്റെടുക്കാമെന്ന് അന്നു തന്നെ വിനോദിനിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ വിനോദിനിയെ പാലക്കാട്ടു നിന്ന് കൊച്ചിയിലെത്തിച്ചു. അമൃത ആശുപത്രിയില്‍ എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കി. കൃത്രിമ കൈ വയ്ക്കുന്നതിനുള്ള അളവെടുപ്പും നടന്നു. ഇതിനുള്ള ഉപകരണങ്ങള്‍ വിദേശത്തു നിന്ന് ഓര്‍ഡര്‍ നല്‍കി കൊണ്ടുവരേണ്ടതുണ്ട്. കൃത്രിമ കൈ നിര്‍മ്മിക്കുന്ന ഏജന്‍സിക്ക് ഇതിന് ആവശ്യമായ മുഴുവന്‍ തുകയും ഇന്ന് രാവിലെ നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ കൃത്രിമ കൈ തയ്യാറാകും. കൃത്രിമ കൈ കുട്ടിക്ക് വച്ചതിനു ശേഷമുള്ള പരിശോധനകള്‍ പരമാവധി മൂന്നാഴ്ചക്കകം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ അറിയിച്ചു.
അതേസമയം, പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികില്‍സാ പിഴവ് കാരണം ഒന്‍പതു വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിരുന്നു. കുട്ടിക്ക് കൃത്രിമ കൈ വെക്കാന്‍ പണം നല്‍കും. വനിത ശിശു വികസന വകുപ്പിന്റെ ബാല നിധിയില്‍ നിന്ന് കൃത്രിമ കൈ വെക്കാന്‍ പണം അനുവദിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കൃത്രിമ കൈയ്ക്ക് ഓഡര്‍ നല്‍കിയ ശേഷമാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ചെലവ് മുഴുവന്‍ ഏറ്റെടുക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞതായി വിനോദിനിയുടെ പിതാവ് അറിയിച്ചു. വി ഡി സതീശന്‍ നേരിട്ട് വിളിച്ചെന്നും മകള്‍ക്ക് സന്തോഷമായെന്നും വിനോദിനിയുടെ മാതാവും മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണാണ് വിനോദിനിയുടെ കൈയ്ക്ക് പരിക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികില്‍സക്കുശേഷം കൈയില്‍ നീര്‍ക്കെട്ട് ഉണ്ടായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്. അന്നത്തെ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ന്റ് ചെയ്തതിനപ്പുറം പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല. പണം കടംവാങ്ങിയാണ് വിനോദിനിയുടെ രക്ഷിതാക്കള്‍ ചികില്‍സ നടത്തിയത്.
