24 മണിക്കൂറിനിടെ മരിച്ചത് ഒമ്പത് പേര്‍; ഗസയില്‍ ക്ഷാമം പടര്‍ന്നുപിടിക്കുന്നു

Update: 2025-07-26 07:16 GMT

ഗസ: ഗസയില്‍ വന്‍തോതിലുള്ള ക്ഷാമം പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ മാത്രം, പോഷകാഹാരക്കുറവും പട്ടിണിയും മൂലം ഒമ്പത് മരണങ്ങള്‍ കൂടി ഗസയില്‍ റിപോര്‍ട്ട് ചെയ്തു. ദിനംപ്രതി മരണസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പട്ടിണി കാരണം സമീപ ആഴ്ചകളില്‍ ഡസന്‍ കണക്കിന് പേരാണ് മരിച്ചത്.

പ്രദേശത്തെ 2.2 ദശലക്ഷം നിവാസികള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും ഏതാണ്ട് തീര്‍ന്നുപോയതായി അന്താരാഷ്ട്ര സഹായ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. മാര്‍ച്ചില്‍ ഇസ്രായേല്‍ ഉപരോധം ശക്തമാക്കുകയും മെയ് മാസത്തില്‍ ഭാഗികമായി മാത്രം അയവ് വരുത്തുകയും ചെയ്തതോടെയാണ് ക്ഷാമം രൂക്ഷമായത്.

കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികളെ ചികില്‍സിക്കുന്നതിനും അവര്‍ക്ക് അത്യന്താപേക്ഷിതമായ ഭക്ഷണം നല്‍കുന്നതിനുമുള്ള സംവിധാനവും പൂര്‍ണമായും നിലച്ചിരിക്കുകയാണെന്നും എക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന ഇസ്രായേലിന്റെ നിയന്ത്രണങ്ങളെ യുഎന്‍ ഏജന്‍സികള്‍ കുറ്റപ്പെടുത്തി.

അതേസമയം, കഴിഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന വ്യോമാക്രമണത്തിലും വെടിവയ്പ്പിലും 21 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചവരില്‍ പത്രപ്രവര്‍ത്തകനായ ആദം അബു ഹാര്‍ബിദും ഉള്‍പ്പെടുന്നുവെന്നാണ് റിപോര്‍ട്ട്.

Tags: