കെ എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണം; സുപ്രിംകോടതിയെ സമീപിച്ച് നികേഷ് കുമാര്‍

Update: 2026-01-28 11:16 GMT

ന്യൂഡല്‍ഹി: അഴീക്കോട് തിരഞ്ഞെടുപ്പ് കേസില്‍ കെ എം ഷാജിക്കെതിരായി ഹൈക്കോടതി വിധിച്ച അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് നികേഷ് കുമാര്‍ സുപ്രിംകോടതിയില്‍. നികേഷ് കുമാറിന്റെ ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പ് കേസ് അപ്രസക്തമായെങ്കിലും ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത പ്രാബല്യത്തിലാക്കണമെന്നാണ് ആവശ്യം. ആറ് വര്‍ഷത്തെ അയോഗ്യതയാണ് ഷാജിക്ക് കേരള ഹൈക്കോടതി വിധിച്ചത്.

2016ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തെന്നും മറ്റുമായിരുന്നു ഷാജിക്കെതിരേ നികേഷ് കുമാര്‍ നല്‍കിയിരുന്ന കേസിലെ പ്രധാന ആരോപണം. കേസ് പരിഗണിച്ച ഹൈക്കോടതി ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ഷാജിയെ വിലക്കിയിരുന്നു. എന്നാല്‍ ഇത് ഇടക്കാല ഉത്തരവിലൂടെ സുപ്രിംകോടതി സ്റ്റേ ചെയ്യുകയാണുണ്ടായത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോഗ്യത പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുകയാണെങ്കില്‍ ഷാജിക്ക് മല്‍സരിക്കാനാവില്ലെന്നതിനാലാണ് നികേഷ് കുമാറിന്റെ നീക്കം. 2016ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയകാര്‍ഡ് പ്രചരിപ്പിച്ചുവെന്നടക്കമുള്ള നികേഷ് കുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഹൈക്കോടതി ശരിവക്കുകയുമായിരുന്നു. പിന്നാലെ ഷാജി സുപ്രിംകോടതിയെ സമീപിച്ചുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. എംഎല്‍എയായി തുടരാമെങ്കിലും വോട്ടിങ്ങിന് അനുവാദമില്ല, ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല തുടങ്ങിയ ഉപാധികള്‍ സുപ്രിംകോടതി മുന്നോട്ട് വച്ചിരുന്നു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഹരജിക്ക് ഇനി പ്രസക്തിയില്ലെന്ന് കെ എം ഷാജിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍ സുപ്രിംകോടതിയെ അറിയിച്ചു. എന്നാല്‍ ഹൈക്കോടതി ഉത്തരവില്‍ പുറപ്പെടുവിച്ച അയോഗ്യത സംബന്ധിച്ച വിഷയം ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് നികേഷ് കുമാറിന്റെ അഭിഭാഷകന്‍ പി വി ദിനേശ് കോടതിയില്‍ ചൂണ്ടിക്കാട്ടി. അയോഗ്യത സംബന്ധിച്ച വിഷയത്തില്‍ വിശദമായി നാളെ വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ്മാരായ ബി വി നാഗരത്ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നികേഷ് കുമാറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി വി ദിനേശ്, അഭിഭാഷക ആന്‍ മാത്യു എന്നിവരാണ് ഹാജരായത്. കെ എം ഷാജിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകരായ ഹാരിസ് ബീരാന്‍, അസര്‍ അസീസ് എന്നിവരാണ് ഹാജരായത്.

Tags: