ന്യൂഡൽഹി : പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് തൊഴിലാളിയുടെ വിഹിതം മുഴുവൻ പിൻവലിക്കാവുന്ന തരത്തിൽ ഉദാര നടപടികളുമായി ഇപിഎഫ്ഒ .എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമിലെ 13 സങ്കീർണ്ണ വകുപ്പുകളെ ഏകീകരിച്ചുകൊണ്ട് മൂന്നു വിഭാഗങ്ങളാക്കിയാണ് പുതിയ ഉത്തരവ്. മുമ്പത്തെ ഭാഗിക തുക പിൻവലിക്കൽ ആണ് പുതിയ നിയമത്തിലൂടെ ഉദാരമാക്കിയത്. രോഗം , വിദ്യാഭ്യാസം, വിവാഹം എന്നിവ ഒരു വിഭാഗത്തിലും ,ഭവന നിർമ്മാണം, മറ്റു പ്രത്യേക സാഹചര്യങ്ങൾ രണ്ടാം വിഭാഗത്തിലും, പ്രകൃതിദുരന്തം, സ്ഥാപനം അടച്ചുപൂട്ടൽ, തുടർച്ചയായ തൊഴിലില്ലായ്മ, മഹാമാരി തുടങ്ങിയവ മൂന്നാം വിഭാഗത്തിലും ആയി തരംതിരിച്ചു.ഈ മൂന്നു വിഭാഗത്തിലെ പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെ തന്നെ പണം പിൻവലിക്കാനും അനുമതിയായി . പണം പിൻവലിക്കാനുള്ള ചുരുങ്ങിയ സർവീസ് 12 മാസം ആക്കി കുറക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ യുടെ അധ്യക്ഷതയിൽ ചേർന്ന ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റി ബോർഡാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തത് . നേരത്തെ മൂന്ന് തവണയായി പിൻവലിച്ചിരുന്ന വിദ്യാഭ്യാസം ആവശ്യങ്ങൾക്ക് 10 തവണയും, വിവാഹത്തിന് അഞ്ച് തവണയായും പുതിയ ഉത്തരവിലൂടെ പിൻവലിക്കാം.